വേടനെതിരെ ജാമ്യമില്ലാ കേസ്, ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയത് വനം വകുപ്പ്; കുരുക്കിയത് മാല

  • 28/04/2025

കഞ്ചാവ് കേസില്‍ പിടിയിലായ റാപ്പർ വേടനെതിരെ പുലിപ്പല്ല് മാലയുടെ പേരില്‍ വനം വകുപ്പ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കും. ഇദ്ദേഹത്തെ ഇന്ന് കോടനാട്ടെ വനം വകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോകും. നാളെ കോടതിയില്‍ ഹാജരാക്കും. തായ്‌ലൻഡില്‍ നിന്ന് കൊണ്ടുവന്ന പുലിപ്പല്ലാണിതെന്ന് വേടൻ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയതാണ്. കുറ്റം തെളിഞ്ഞാല്‍ മൂന്ന് മുതല്‍ 7 വർഷം വരെ തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കുന്നതാണ് കുറ്റം. പുലിപ്പല്ല് കൈവശം വയ്ക്കുന്നത് ജാമ്യമില്ലാ കുറ്റമാണ് ഇന്ത്യയില്‍.

ഇത് വിദേശത്ത് നിന്നെത്തിച്ചാലും കുറ്റം നിലനില്‍ക്കും. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ച വേടൻ തനിക്ക് പറയാനുള്ളത് പിന്നെ പറയാമെന്ന് പ്രതികരിച്ചു.അതിനിടെ കഞ്ചാവ് കൈവശം വച്ചതിന് വേടനെയും റാപ് സംഘത്തിലെ അംഗങ്ങളായ എട്ട് പേരെയും അറസ്റ്റ് ചെയ്തു. ആറന്മുള സ്വദേശി വിനായക് മോഹൻ, തിരുവനന്തപുരം കൈമനം സ്വദേശി വൈഷ്ണവ് ജി.പിള്ള, സഹോദരൻ വിഗനേഷ് ജി.പിള്ള, പെരിന്തല്‍മണ്ണ സ്വദേശി ജാഫർ, തൃശൂർ പറളിക്കാട് സ്വദേശി കശ്യപ് ഭാസ്കർ, നോർത്ത് പറവൂർ സ്വദേശി വിഷ്ണു കെ.വി, കോട്ടയം മീനടം സ്വദേശി വിമല്‍ സി.റോയ്, മാള സ്വദേശി ഹേമന്ത് വി.എസ് എന്നിവരുമാണ് അറസ്റ്റിലായത്. വേടൻ്റെ മാല ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. വനം വകുപ്പിന് റിപ്പോർട്ട്‌ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

വേടനും റാപ്പ് ടീമിലെ സംഘാംഗങ്ങളും പരിശീലിക്കാൻ ഒത്തുകൂടുന്ന തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ പരിശോധനയില്‍ ഇന്ന് രാവിലെയാണ് ആറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഫ്ലാറ്റില്‍ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണ് പണമെന്ന് വേടൻ വ്യക്തമാക്കി. പിന്നീടാണ് വേടൻ്റെ മാലയിലെ പുലിപ്പല്ല് സംബന്ധിച്ച്‌ പൊലീസ് ചോദിച്ചത്. ഇത് ഒറിജിനലാണെന്നും തായ്‌ലൻഡില്‍ നിന്ന് എത്തിച്ചതാണെന്നും വേടൻ പൊലീസിനോട് പറഞ്ഞതിന് പിന്നാലെയാണ് കോടനാട് നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയത്.

Related News