ഹൈബ്രിഡ് കഞ്ചാവ് കേസ്: ഷൈനിനും ശ്രീനാഥിനും സൗമ്യക്കും പങ്കില്ലെന്ന് എക്സൈസ്; 'വേണ്ടി വന്നാല്‍ ചോദ്യം ചെയ്യും'

  • 28/04/2025

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ സിനിമാ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെയും മോഡല്‍ കെ.സൗമ്യയെയും എക്സൈസ് ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വിട്ടയച്ചത്. ഈ കേസില്‍ നേരത്തെ പിടിക്കപ്പെട്ട തസ്‍ലിമയുമായുള്ള സാന്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് എക്സൈസ് മൂവരെയും വിളിപ്പിച്ചത്. എന്നാല്‍ ഇവർക്ക് ഈ കേസുമായി ബന്ധമില്ലെന്നാണ് എക്സൈസ് നിഗമനം. നിലവില്‍ ആർക്കെതിരെയും തെളിവില്ലെന്നും, വേണ്ടി വന്നാല്‍ വീണ്ടും വിളിപ്പിക്കുമെന്നും അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ എസ്. അശോക് കുമാർ പറഞ്ഞു.

ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യലിന് ശേഷം തൊടുപുഴയിലെ ഡീ അഡിക്ഷൻ സെന്‍ററിലേക്ക് എക്സൈസ് കൊണ്ടുപോവുകയാണ്. ലഹരിക്ക് അടിമയാണെന്ന് മനസ്സിലായെന്നും, ഷൈനിന്‍റെ കൂടി ആവശ്യപ്രകാരമാണ് മാറ്റുന്നതെന്നും എക്സൈസ് അറിയിച്ചു. ലഹരി മുക്ത കേന്ദ്രത്തില്‍ ഷൈൻ ടോം ചാക്കോ ചികില്‍സ തേടുന്നതിൻ്റെ രേഖകള്‍ നേരത്തെ മാതാപിതാക്കള്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കിയിരുന്നു.

മാധ്യമങ്ങള്‍ക്ക് നന്ദി എന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ നടൻ ശ്രീനാഥ് ഭാസിയുടെ പ്രതികരണം. ഷൈനും ശ്രീനാഥുമായുള്ള പരിചയത്തെ കുറിച്ചാണ് എക്സൈസ് തന്നോട് ചോദിച്ചതെന്നും, ലഹരി ഇടപാടില്‍ ബന്ധമില്ലെന്നും മോഡല്‍ സൗമ്യ ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞു. തസ്‍ലിമയുമായി പരിചയം ഉണ്ടെങ്കിലും സാമ്ബത്തിക ഇടപാടില്ലെന്നും സൗമ്യ പറഞ്ഞു.

Related News