മുതിര്‍ന്നവരെ പ്രതി ചേര്‍ത്തില്ല, ഷഹബാസ് കൊലപാതകത്തില്‍ ആറ് പ്രതികളെന്ന് കുറ്റപത്രം: ഗൂഢാലോചനയില്‍ അന്വേഷണം തുടരും

  • 24/05/2025

താമരശേരി ഷഹബാസ് കൊലപാതകത്തില്‍ കുറ്റപത്രം സമ‍ർപ്പിച്ചു. പ്രായപൂർത്തിയാകാത്ത ആറ് പേരെ പ്രതി ചേർത്തുള്ളതാണ് കുറ്റപത്രം. 107 സാക്ഷികളെ ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രത്തില്‍, ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച്‌ തുടർ അന്വേഷണം നടത്തുമെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ജുവൈനല്‍ ജസ്റ്റിസ് ബോർഡ് മുമ്ബാകെയാണ് കുറ്റപത്രം നല്‍കിയത്.

കൊല്ലപ്പെട്ട ഷഹബാസിൻ്റെ കുടുംബം തുടക്കം മുതല്‍ തന്നെ പ്രതികളായ പ്രായപൂർത്തിയാകാത്ത വിദ്യാ‍ർത്ഥികളുടെ ബന്ധുക്കളുടെ പങ്കില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കൃത്യത്തില്‍ പ്രതികളുടെ ബന്ധുക്കളാരും നേരിട്ട് പങ്കെടുത്തില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ബന്ധുക്കളുടെയടക്കം പങ്ക് സംബന്ധിച്ച്‌ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വ്യക്തത വരുമെന്ന് കരുതുന്നു.

മാർച്ച്‌ 1 നാണ് സഹപാഠികളുടെ ക്രൂരമായ മർദ്ദനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ ഷഹബാസ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ ആറ് പേരും ജുവനൈല്‍ ഹോമിലാണ് ഇപ്പോഴുള്ളത്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. അതിനിടെ പ്രതികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം തടഞ്ഞ വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനത്തിനെതിരെ ഹൈക്കോടതി വിമർശനം ഉന്നയിക്കുകയും ഇതേത്തുട‍ർന്ന് പ്രതികളുടെ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. താമരശ്ശേരി എം ജെ ഹയര്‍ സെക്കന്‍ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ഷഹബാസ്. മരിക്കും മുൻപ് ഷഹബാസ് എസ്‌എസ്‌എല്‍സിക്ക് ഒരു വിഷയത്തില്‍ മാത്രമാണ് എഴുതിയത്. ഈ വിഷയത്തില്‍ ഷഹബാസിന് എ പ്ലസ് ലഭിച്ചിരുന്നു.

Related News