ചരക്കു കപ്പലിലെ കൂടുതല്‍ കണ്ടെയ്നറുകള്‍ കേരള തീരത്തേക്ക്; കൊല്ലത്ത് വിവിധയിടങ്ങളില്‍ തീരത്തടിഞ്ഞു, അതീവ ജാഗ്രത

  • 25/05/2025

കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിത്താണ ചരക്കുകപ്പലില്‍ നിന്ന് കടലില്‍ വീണ കൂടുതല്‍ കണ്ടെയ്നറുകള്‍ കേരള തീരത്തേക്ക് എത്തി. കൊല്ലം തീരദേശത്തെ വിവിധയിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെയോടെ കൂടുതല്‍ കണ്ടെയ്നറുകള്‍ അടിഞ്ഞത്. കൊല്ലം തീരദേശത്തും മറ്റു കേരളത്തിലെ തീരദേപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദേശം നിലവിലുണ്ട്. കൂടുതല്‍ കണ്ടെയ്നറുകള്‍ തീരത്ത് അടിയാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതുവരെ കൊല്ലം തീരത്ത് എട്ട് കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞിട്ടുള്ളത്.

അര്‍ധരാത്രിയോടെ ആദ്യം കരുനാഗപ്പള്ളിയിലെ ചെറിയഴീക്കലിലാണ് ഒരു കണ്ടെയ്നറര്‍ അടിഞ്ഞത്. ഇതിനുപിന്നാലെ കൊല്ലം ചവറയിലെ പരിമണം തീരത്തും ശക്തികുളങ്ങരയിലും കണ്ടെയ്നറുകള്‍ അടിഞ്ഞു. ചവറയിലും ശക്തികുളങ്ങരയിലും മൂന്ന് കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞത്. ശക്തികുളങ്ങരയിലെ മദാമ്മ തോപ്പിലാണ് മൂന്ന് കണ്ടെയ്നറുകള്‍ തോപ്പിലാണ് മൂന്ന് കണ്ടെയ്നറുകള്‍ അടിഞ്ഞത്. നീണ്ടകര ആല്‍ത്തറമൂട് ഭാഗത്തും കണ്ടെയ്നര്‍ കണ്ടെത്തി. വിദഗ്ധസംഘവും കസ്റ്റംസും അടക്കം ഇവിടങ്ങളില്‍ പരിശോധനയ്ക്ക് ഉടനെത്തും. മത്സ്യത്തൊഴിലാളികളാണ് കണ്ടെയ്നറുകള്‍ തീരത്ത് അടിഞ്ഞത് ആദ്യം കണ്ടത്. തുടര്‍ന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

പ്രദേശവാസികള്‍ക്കും ജാഗ്രതാനിർദേശം നല്‍കിയിട്ടുണ്ട്. ആലപ്പുഴയിലെ തീരദേശത്തും കണ്ടെയ്നറുകള്‍ അടിയാൻ സാധ്യതയുണ്ട്. ഇവിടങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. കണ്ടെയ്നറുകളില്‍ ചിലതിന്‍റെ ഡോര്‍ തുറന്ന നിലയിലാണ്. പരിശോധനയ്ക്കുശേഷമായിരിക്കും കണ്ടെയ്നറുകളിലെ വസ്തുക്കളുടെ കാര്യത്തിലടക്കമുള്ള വിവരങ്ങള്‍ ലഭിക്കുക. 

Related News