നിരവധി ഭര്‍ത്താക്കന്മാരെ ഒരേ സമയം കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധ, ഫോണ്‍ വിളികള്‍ക്കും രേഷ്മയ്ക്ക് കൃത്യമായ സമയക്രമം

  • 11/06/2025

പത്തോളം വിവാഹങ്ങള്‍ നടത്തി മുങ്ങി, ഒടുവില്‍ തിരുവനന്തപുരത്ത് പിടിയിലായ രേഷ്മ ഒരേ സമയം ഒന്നിലധികം ഭർത്താക്കന്മാരെ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധയായിരുന്നുവെന്ന് പൊലീസ്. ഒരാളുടെ കൂടെ ജീവിക്കുമ്ബോള്‍ മറ്റൊരാള്‍ക്ക് ഒരു സംശയവും തോന്നാത്ത രീതിയിലുള്ള പെരുമാറ്റവും ഇടപെടലുകളുമാണ് രേഷ്മ നടത്തിയിരുന്നത്.

ഒരു കുടുംബം മാത്രമുള്ളവർ കഷ്ടപ്പെട്ട് ജീവിതം മുന്നോട്ടുകൊണ്ടു പോകുമ്ബോഴാണ് ഒരു മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച്‌ മുന്നോളം പേരെ ഒരേ സമയം രേഷ്മ മാനേജ് ചെയ്തിരുന്നത്. കൃത്യമായ ഒരു സമയക്രമം തയ്യാറാക്കി ഇവർ ഭർത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ വിവാഹം കഴിക്കാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശിയായ പഞ്ചായത്തംഗം തന്റെ സുഹൃത്തിൻ്റെ വീട്ടില്‍ രേഷ്മയെ താമസിപ്പിച്ചപ്പോഴാണ് ഫോണ്‍ വിളികളില്‍ സുഹൃത്തിന്റെ ഭാര്യയ്ക്ക് സംശയം തോന്നിയത്.

വിവാഹത്തിന് തൊട്ടുമുമ്ബ് ബ്യൂട്ടി പാർലറില്‍ ഒരുങ്ങാൻ കയറുന്നതിനിടെ ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന് മനസിലാക്കി പൊലീസില്‍ പരാതി നല്‍കിയത്. വിവാഹം കഴിച്ചവരില്‍നിന്ന് ആസൂത്രിതമായി പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്‌മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്. പലരും താലി മാത്രമാണ് വിവാഹത്തിനു കെട്ടിയത്. കല്യാണത്തിന് സ്വർണമാല തന്നെ വേണമെന്ന് പോലും രേഷ്മ ആവശ്യപ്പെട്ടിരുന്നില്ല. പിടിയിലാകുന്നതിന് തൊട്ടുമുമ്ബ് ആര്യനാട് സ്വദേശിയുമായി നടക്കാനിരുന്ന വിവാഹത്തിലും രേഷ്മ പണം സംബന്ധിച്ചോ സ്വർണത്തെക്കുറിച്ചോ ഒരു ആവശ്യവും ഉന്നയിച്ചിട്ടില്ലെന്ന് പരാതിക്കാരൻ വിശദമാക്കുന്നത്.

റിമാൻഡില്‍ കഴിയുന്ന ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമ്ബോള്‍ മാത്രമേ വിവാഹങ്ങള്‍ സംബന്ധിച്ച്‌ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്. വിവാഹം കഴിച്ചവരില്‍നിന്ന് നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് ഇവർ വാങ്ങിയിരുന്നതെന്നാണ് പ്രാഥമിക വിവരം. ആഭരണങ്ങളെല്ലാം രേഷ്‌മയുടെ പക്കല്‍ത്തന്നെയുണ്ടായിരുന്നു. വിവാഹങ്ങള്‍ നടത്തിയത് പണത്തിനുവേണ്ടിയല്ലെന്നും സ്നേഹത്തിനുവേണ്ടിയാണെന്നുമായിരുന്നു രേഷ്‌മയുടെ മൊഴി.

Related News