കപ്പലിലെ ഇന്ധന ചോര്‍ച്ച അടച്ചു, വോയേജ് ഡാറ്റ റെക്കോര്‍ഡര്‍ കണ്ടെത്താനായിട്ടില്ല

  • 13/06/2025

അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം മുങ്ങിയ എംഎസ് സി എല്‍സ -3 ( MSC Elsa-3 )യിലെ ഇന്ധന ചോർച്ച അടയ്ക്കുന്നത് പൂർത്തിയായി. എന്നാല്‍ കപ്പലില്‍ നിന്ന് വോയേജ് ഡാറ്റ റെക്കോർഡർ (വിഡിആർ) വീണ്ടെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. വോയേജ് ഡാറ്റ റെക്കോർഡർ കണ്ടെത്തിയാല്‍ മാത്രമേ ദുരന്തത്തിന് ഇടയായ കാരണം മനസിലാക്കാനാവൂ. 

ഹെവി ഫ്യൂവല്‍ ഓയില്‍ ടാങ്ക് 22ന്റെ സൗണ്ടിങ് പൈപ്പിലുണ്ടായ ചോർച്ച അടയ്ക്കാൻ കഴിഞ്ഞതോടെ ഇന്ധന ചോർച്ച പൂർണമായി അടച്ചു എന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. മേയ് 25ന് കപ്പല്‍ മുങ്ങിയതിനു ശേഷമുള്ള തുടർ പ്രവർത്തനങ്ങളില്‍ കപ്പല്‍ കമ്ബനിക്കും അവർ നിയോഗിച്ച ടി ആൻഡ് ടി സാല്‍വേജ് കമ്ബനിക്കും ഗുരുതര വീഴ്ചകള്‍ സംഭവിച്ചുവെന്നും പ്രവർത്തികള്‍ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഷിപ്പിങ് ഡയറക്ടർ ജനറല്‍ ശ്യാം ജഗന്നാഥൻ കഴിഞ്ഞ ദിവസം ഇരു കമ്ബനികള്‍ക്കും മുന്നറിയിപ്പു നല്‍കിയിരുന്നു.

15 ടാങ്കുകളില്‍ നിന്നായി 26 ദിവസം കൊണ്ട് ഇന്ധനം നീക്കുന്നതിനുള്ള പദ്ധതിയാണ് ഇപ്പോള്‍ സാല്‍വേജ് കമ്ബനി മുന്നോട്ടു വച്ചിരിക്കുന്നത്. ഹെവി ഫ്യൂവല്‍ ഓയില്‍ ടാങ്ക് 22ന്റെ ചോർച്ചയ്ക്കു പുറമെ ടാങ്ക് 16ലും 17ലുമുള്ള ചോർച്ചയും അടച്ചു. ടാങ്ക് 24ന്റെ സൗണ്ടിങ് പൈപ്പ് നഷ്ടപ്പെട്ട പ്രശ്നവും പരിഹരിച്ചു. ടാങ്ക് 20, 22, 25, 26, 27 എന്നിവയുടേയും ഇൻസിനറേറ്ററിന്റെയും ക്യാപ്പിങ്ങും പൂർത്തിയായി. ഇന്ധന ചോർച്ച ഉണ്ടായിരുന്ന ഹെവി ഫ്യൂവല്‍ ഓയില്‍ ടാങ്ക് 22, 23 എന്നിവയുടെയും തകരാർ പരിഹരിച്ചു.

Related News