ഗുരുവായൂര്‍ ക്ഷേത്രപരിസരത്തെ പരസ്യ ചിത്രീകരണം; ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ കമ്പനിക്കും നടി അനുശ്രീക്കുമെതിരെ ഒരു കോടിയുടെ നഷ്പരിഹാരം ആവശ്യപ്പെട്ട് ദേവസ്വം

  • 19/01/2021



ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് പരസ്യ ചിത്രീകരണം നടത്തിയ സംഭവത്തില്‍ ഹിന്ദുസ്ഥാന്‍ യൂനിലിവര്‍ കമ്പനി, നടി അനുശ്രീ, പരസ്യ കമ്പനിയായ സിക്‌സ്ത് സെന്‍സിന്റെ ഉദ്യോഗസ്ഥന്‍ ശുഭം ദുബെ എന്നിവരില്‍നിന്ന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കുമെന്ന് ദേവസ്വം.

ഇവരുടെ പക്കലുള്ള ഇലക്‌ട്രോണിക് രേഖകള്‍ തിരിച്ചുകിട്ടാനും ചിത്രീകരിച്ച പരസ്യം പ്രസിദ്ധപ്പെടുത്തുന്നത് തടയാനും കോടതിയെ സമീപിക്കാനും ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രത്തിലും പരിസരത്തും സൗജന്യമായി സാനിറ്റൈസേഷന്‍ നടത്താനെന്ന വ്യാജേന അപേക്ഷ നല്‍കി ദേവസ്വത്തെ വഞ്ചിച്ച് കച്ചവടലക്ഷ്യത്തോടെ പരസ്യചിത്രീകരണം നടത്തുകയായിരുന്നുവെന്ന് ദേവസ്വം വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.

പരസ്യചിത്രം ചിത്രീകരിക്കുന്നത് തടയാതിരുന്ന ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരായ പി.എ. അശോക് കുമാര്‍, സി. ശങ്കരനുണ്ണി, വി. രാജഗോപാലന്‍ എന്നിവരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തി. അശോക് കുമാര്‍ കണ്‍വീവറായ കമ്മിറ്റി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം. നേരത്തേ കമ്ബനിക്കും നടിക്കുമെതിരെ ദേവസ്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു.


ഹൈകോടതി വിധി ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപം പരസ്യ ചിത്രീകരണം നടത്തിയ സംഭവത്തില്‍ ദേവസ്വം ചെയര്‍മാനെ പ്രതിയാക്കണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്. പരസ്യ കമ്ബനിയും ചെയര്‍മാനും ഒത്തുകളിച്ചാണ് ക്ഷേത്രപരിസരം പരസ്യ ചിത്രീകരണ വേദിയാക്കിയത്. സംഭവം വിവാദമായപ്പോള്‍ കമ്ബനിക്കും നടിക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി മുഖം രക്ഷിക്കാനാണ് ശ്രമമെന്നും സെക്യൂരിറ്റിക്കാരെ ബലിയാടാക്കി യഥാര്‍ഥ ഉത്തരവാദികളെ രക്ഷപ്പെടുത്തുകയാണെന്നും ആരോപിച്ചു.

Related News