വിവാദങ്ങൾക്കിടെ ടൂറിസം വകുപ്പിലും നിർമിതി കേന്ദ്രത്തിലും ഉൾപ്പെടെ കൂട്ട സ്ഥിരപ്പെടുത്തൽ; മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ

  • 15/02/2021

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്‍സി റാങ്ക് ഹോൾഡേഴ്സിൻറെ സമരം ഇരുപത്തിയൊന്നാം ദിവസവും തുടരുകയാണ്. ഇന്ന് മുട്ടിലിഴഞ്ഞ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുകയാണ് ഉദ്യോഗാർത്ഥികൾ. അനുദിനം സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന് പിന്തുണയും ശക്തിയും ഏറുകയാണ്. ഇത് രാഷ്ട്രീയമല്ല, അർഹമായ തൊഴിലിന് വേണ്ടിയുള്ള സമരമെന്ന് ഉദ്യോഗാർത്ഥികൾ പറയുന്നു.

മുട്ടിലിഴഞ്ഞ് പ്രതിഷേധിക്കുന്നതിനിടെ ഉദ്യോഗാർത്ഥികളിൽ ചിലർ പൊരിവെയിലത്ത് തളർന്നുവീണു. അവരെ ആംബുലൻസിൽ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. ഇരുപത്തിയൊന്നാം ദിവസവും വളരെ സമാധാനപരമായിട്ടാണ് സമരം പുരോഗമിക്കുന്നത്. ഇന്നലെ ശയനപ്രദക്ഷിണമടക്കമായിരുന്നു സമരരീതി.

എംഎൽഎമാരായ കെ എസ് ശബരീനാഥനും ഷാഫി പറമ്പിലും സമരപ്പന്തലിൽ നിരാഹാരസമരം നടത്തുകയാണ്. ഇന്നലെയാണ് യൂത്ത് കോൺഗ്രസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ എംഎൽഎമാർ സമരപ്പന്തലിലെത്തി നിരാഹാരസമരം തുടങ്ങുകയായിരുന്നു. 

ഈ വിവാദങ്ങൾക്കെല്ലാമിടെ, നിർമിതി കേന്ദ്രത്തിലും സ്ഥിരപ്പെടുത്തൽ ആരോപണം വരികയാണ്. 10 വർഷം പൂർത്തിയായ 16 പേരെ സ്ഥിരപ്പെടുത്താൻ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. ടൂറിസം വകുപ്പിൽ 90 ജീവനക്കാരെ സ്ഥിരപ്പെടുത്തലിന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. താത്കാലികക്കാരുടെ സ്ഥിരപ്പെടുത്തലിന് മുമ്പ് തസ്തിക പിഎസ്‍സിക്ക് വിട്ടതല്ലെന്ന് ഉറപ്പാക്കണമെന്ന് വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദേശവും നൽകി. പിഎസ്‍സി ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ മന്ത്രിസഭ പരിഗണിച്ചില്ല.

Related News