ശ്രീലങ്കൻ ബോട്ടുകളിൽ മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും; വിശദമായ അന്വേഷണത്തിന് കോസ്റ്റ് ഗാർഡ്

  • 07/03/2021

തിരുവനന്തപുരം: കേരള തീരത്ത് അതിർത്തി ലംഘിച്ചെത്തിയതിന് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്ത ശ്രീലങ്കൻ ബോട്ടുകളിൽ മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും ഉണ്ടായിരുന്നതായി കോസ്റ്റ് ഗാർഡ്. 

ഞായറാഴ്ച രാവിലെയാണ് അക്ഷരദുവാ, ചതുറാണി 03, ചതുറാണി 08 എന്നീ ബോട്ടുകൾ കോസ്റ്റ് ഗാർഡ് പിടികൂടിയത്. കടലിൽ സംശയാസ്പദമായി കണ്ട ശ്രീലങ്കൻ ബോട്ടുകളെ പട്രോളിങ് നടത്തുകയായിരുന്ന കോസ്റ്റ് ഗാർഡ് സംഘം വളയുകയായിരുന്നു. മൂന്ന് ബോട്ടുകളിലായി ആകെ 19 പേരാണുണ്ടായിരുന്നത്. ഇവരെ ചോദ്യംചെയ്യുകയും ബോട്ടുകൾ പരിശോധിക്കുകയും ചെയ്തതോടെയാണ് മയക്കുമരുന്ന് കടത്താണെന്ന് കണ്ടെത്തിയത്.

ഇതിൽ അക്ഷര ദുവ ബോട്ടിൽ പാകിസ്ഥാനിൽ നിന്നുള്ള 200 കിലോ ഹെറോയിനും 60 കിലോ ഹാഷിഷും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതടങ്ങിയ പാക്കറ്റുകൾ കോസ്റ്റ് ഗാർഡിനെ കണ്ടെത്തിയതിനെ തുടർന്ന് കടലിൽ എറിഞ്ഞു കളഞ്ഞതായാണ് ബോട്ടിലെ ക്യാപ്റ്റൻ പറയുന്നതെന്നും രക്ഷപ്പെടാനായിരുന്നു ഇവരുടെ ശ്രമമെന്നും കോസ്റ്റ് ഗാർഡ് പറഞ്ഞു. ബോട്ടുകൾ വിഴിഞ്ഞത്ത് എത്തിച്ച് വിശദമായ അന്വേഷണം നടത്തും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് ഉള്ള സാഹചര്യത്തിൽ തീരദേശത്ത് പരിശോധന ശക്തമാക്കിയിരുന്നു.

Related News