കുവൈറ്റ് സിറ്റി: കുവൈറ്റിലെ കബ്ദ് മേഖലയിലുള്ള ഒരു കന്നുകാലി വളർത്തൽ കേന്ദ്രത്തിൽ ഉണ്ടായ ശക്തമായ സംഘട്ടനത്തെത്തുടർന്ന് ഒരു കുവൈറ്റ് സ്വദേശിയെയും രണ്ട് ഗൾഫ് പൗരന്മാരെയും കബ്ദ് പോലീസ് സ്റ്റേഷൻ അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. കബ്ദിലെ ഒരു ഫാമിൽ ആളുകൾ തമ്മിൽ വലിയ രീതിയിൽ ഏറ്റുമുട്ടുന്നതായും നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നുമുള്ള അടിയന്തിര സന്ദേശം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ ലഭിക്കുകയായിരുന്നു. സന്ദേശം ലഭിച്ച ഉടൻ തന്നെ പോലീസ് പട്രോളിംഗ് സംഘം സംഭവസ്ഥലത്തേക്ക് തിരിച്ചു.സുരക്ഷാ ഉദ്യോഗസ്ഥർ എത്തുമ്പോൾ മൂന്ന് പേർക്ക് മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ടുള്ള നിസ്സാര പരിക്കേറ്റിട്ടുള്ളതായി കണ്ടെത്തി.
എന്നാൽ, പിടിയിലായ മൂന്നുപേരും അസ്വാഭാവികമായ മാനസികാവസ്ഥയിലായിരുന്നുവെന്നും ഇവർ മദ്യമോ മറ്റ് മാരക ലഹരിവസ്തുക്കളോ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായും സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. ഇതേത്തുടർന്ന് ഇവർ ഏത് തരത്തിലുള്ള ലഹരിവസ്തുവാണ് കഴിച്ചതെന്ന് കൃത്യമായി തിരിച്ചറിയുന്നതിനായി ഇവരുടെ ശരീരസാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിട്ടിട്ടുണ്ട്. പ്രതികൾക്കെതിരെ കർശന നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം.



