കുവൈത്ത് സിറ്റി: ഇറാൻ നടത്തിയ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളെ വിജയകരമായി മറികടന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തന സജ്ജമായതായി സിവിൽ ഏവിയേഷൻ അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ എഞ്ചിനീയർ ദുഐജ് അൽ ഒതൈബി സ്ഥിരീകരിച്ചു. സിവിൽ ഏവിയേഷൻ ജീവനക്കാരുടെ കഠിനാധ്വാനവും രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയും പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അൽ സബാഹിന്റെ മാർഗ്ഗനിർദ്ദേശങ്ങളുമാണ് വിമാനത്താവളത്തെ സാധാരണ നിലയിലേക്ക് അതിവേഗം തിരികെ എത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
വിമാനത്താവള കെട്ടിടത്തിനും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കും ഇറാൻ ആക്രമണത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ അതോറിറ്റി ചെയർമാൻ ശൈഖ് ഹമൂദ് മുബാറക് അൽ ഹമൂദ് അൽ സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയായി വരികയാണെന്ന് അൽ ഒതൈബി പറഞ്ഞു. വിമാനത്താവളം സാധാരണ നില കൈവരിച്ചതോടെ സർവീസുകളുടെ എണ്ണത്തിലും യാത്രക്കാരുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അൽ സബാഹിന്റെ നിർദ്ദേശപ്രകാരം വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും പുനർനിർമ്മിക്കാൻ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് സാധിച്ചു. ജീവനക്കാരുടെ ദൃഢനിശ്ചയവും രാജ്യത്തിന്റെ ഭരണനേതൃത്വം നൽകിയ പിന്തുണയും പ്രതിസന്ധികളെ മറികടക്കാൻ സഹായിച്ചതായും, വ്യോമഗതാഗതം മികച്ച നിലവാരത്തിലേക്ക് തിരിച്ചെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ വിമാന സർവീസുകളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

