കുവൈറ്റ് സിറ്റി: കുവൈറ്റ് പൗരൻ തന്നെ പരസ്യമായി അധിക്ഷേപിച്ചെന്നും തന്റെ മൊബൈൽ ഫോൺ അനുവാദമില്ലാതെ ഉപയോഗിച്ചെന്നും ആരോപിച്ച് പ്രവാസി ഡോക്ടർ നൽകിയ പരാതി കോടതി തള്ളി. പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ദുരുദ്ദേശ്യപരമാണെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് കോടതി പ്രതിയെ വെറുതെ വിട്ടത്. പ്രശസ്ത അഭിഭാഷകൻ ബാദർ അൽ-ദലക് ആണ് പ്രതിയായ കുവൈറ്റ് പൗരന് വേണ്ടി കോടതിയിൽ ഹാജരായത്. അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിച്ചതിനോ പൗരന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായതിനോ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ വാദിഭാഗത്തിന് കഴിഞ്ഞില്ല. ഡോക്ടറുടെ മൊഴിയും സാക്ഷിമൊഴികളും തമ്മിൽ വലിയ വൈരുദ്ധ്യങ്ങളുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. സംഭവം നടന്ന ഉടൻ പരാതിപ്പെടാതെ വലിയ കാലതാമസം വരുത്തിയത് പരാതിയുടെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.
ഡോക്ടറെ അപമാനിച്ചെന്ന കേസ്; കുവൈറ്റ് പൗരനെ കോടതി വെറുതെ വിട്ടു
GULF
INTERNATIONAL

