കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിലെ ആകർഷകമായ പരസ്യത്തിൽ വഞ്ചിതനായി കുവൈത്ത് സ്വദേശിക്ക് ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും നഷ്ടമായി. ഇൻസ്റ്റാഗ്രാമിൽ കണ്ട കുറഞ്ഞ വിലയ്ക്കുള്ള ആട്ടിറച്ചി വിൽപനയുടെ വ്യാജ പരസ്യത്തിൽ വീണ സ്വദേശി പൗരനാണ് കെണിയിൽ പെട്ടത്. സംഭവത്തിൽ ഇരയായ വ്യക്തി തൈമ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് ഓൺലൈൻ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തുവന്നത്. വിപണി വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ ഒരു കിലോഗ്രാം ഫ്രഷ് കുവൈത്തി ആട്ടിറച്ചി വെറും 2.5 കുവൈത്ത് ദിനാറിന് ലഭ്യമാണ് എന്നായിരുന്നു ഇൻസ്റ്റാഗ്രാം പരസ്യം. പരിമിത കാലത്തേക്കുള്ള പ്രത്യേക ഓഫർ എന്ന രീതിയിലായിരുന്നു തട്ടിപ്പുകാർ ഇത് പ്രചരിപ്പിച്ചത്. പരസ്യത്തോടൊപ്പം നൽകിയിരുന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് കൂടുതൽ വിവരങ്ങൾക്കായി ഇയാൾ ബന്ധപ്പെടുകയായിരുന്നു.
വാട്‌സ്ആപ്പിലൂടെ മറുപടി നൽകിയ വ്യക്തി വളരെ ഒഴുക്കോടെ അറബിക് സംസാരിച്ചതിനാൽ സ്വദേശിക്ക് യാതൊരു സംശയവും തോന്നിയില്ല. ഓഫർ സത്യമാണെന്ന് വിശ്വസിപ്പിച്ചതിനെ തുടർന്ന് 20 കിലോഗ്രാം ആട്ടിറച്ചി വാങ്ങാൻ ഇയാൾ ഓർഡർ നൽകി. തട്ടിപ്പ് കൂടുതൽ വിശ്വസനീയമാക്കാൻ, ബാക്കി തുക ഓർഡർ കൈപ്പറ്റുമ്പോൾ നൽകിയാൽ മതിയെന്ന് തട്ടിപ്പുകാരൻ അറിയിച്ചു. എന്നാൽ ഓർഡർ കൺഫേം ചെയ്യുന്നതിനായി വെറും ഒരു കുവൈത്ത് ദിനാർ അഡ്വാൻസായി നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് പണമടയ്ക്കാനായി ഒരു പേയ്‌മെന്റ് ലിങ്ക് വാട്‌സ്ആപ്പിലൂടെ അയച്ചു നൽകി.
സാധാരണ രീതിയിലുള്ള ബുക്കിംഗ് നടപടിയാണെന്ന് കരുതി സ്വദേശി ആ ലിങ്കിൽ ക്ലിക്ക് ചെയ്യുകയും തന്റെ ബാങ്ക് കാർഡ് വിവരങ്ങൾ അതിൽ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ലിങ്ക് സബ്മിറ്റ് ചെയ്ത അടുത്ത നിമിഷം തന്നെ അക്കൗണ്ടിൽ നിന്നും 1 ദിനാറിന് പകരം ബാങ്കിലുണ്ടായിരുന്ന മുഴുവൻ തുകയും നഷ്ടപ്പെടുകയായിരുന്നു. ആകർഷകമായ ഓഫറുകൾക്ക് പിന്നിലെ ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.



