കുവൈത്ത് സിറ്റി, ജൂൺ 27: ജലീബ് അൽ ഷുയൂഖിലെ ഒരു വീട്ടിൽ നടന്ന കുത്തിക്കൊലപാതകത്തിൽ 40 വയസിന് മുകളിലുള്ള ഏഷ്യൻ പ്രവാസി കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ആക്രമണത്തിന് ഉപയോഗിച്ചെന്നാണ് കരുതുന്ന കത്തി കണ്ടെത്തുകയും ചെയ്തു.
സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. കൊല്ലപ്പെട്ടയാളും പ്രതിയും ഒരേ രാജ്യക്കാരാണെന്നാണ് വിവരം.
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റൊരു സഹതാമസക്കാരൻ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായി പോലീസിനോട് മൊഴി നൽകി.പ്രതിക്കെതിരെ മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റിയതായും തുടർ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.



