കുവൈത്ത്സിറ്റി: കുട്ടികൾ അപകടസാധ്യതയുള്ള വസ്തുക്കളിൽ തൊട്ട് കളിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിന് വീടുകൾക്കുള്ളിൽ പ്രതിരോധ ബോധവത്കരണം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ജനറൽ ഫയർ ഫോഴ്സ്. കുട്ടികളെ നിരന്തരം നിരീക്ഷിക്കുന്നതിലൂടെയും അവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിലൂടെയും മാത്രമേ കുടുംബങ്ങളിൽ നിന്നുള്ള അപകടങ്ങൾ തടയാൻ സാധിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി.
ഓരോ വർഷവും വീടുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന നിരവധി അപകടങ്ങൾക്ക് പ്രധാന കാരണം കുട്ടികളെ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ തനിച്ചാക്കുന്നതോ, അല്ലെങ്കിൽ അവർക്ക് തീ, വൈദ്യുതി, ചൂട് എന്നിവയുമായി ബന്ധപ്പെട്ട വസ്തുക്കളിലേക്ക് എളുപ്പത്തിൽ പ്രവേശനം ലഭിക്കുന്നതോ ആണെന്ന് ഫയർ ഫോഴ്സ് പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് വ്യക്തമാക്കി. ഇത്തരം അശ്രദ്ധകൾ ഗുരുതരമായ പരിക്കുകൾക്കും ജീവനും സ്വത്തിനും വൻ നഷ്ടങ്ങൾക്കും കാരണമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വീടുകളിൽ കുട്ടികൾക്കൊപ്പം എപ്പോഴും ഒരു മുതിർന്ന വ്യക്തിയുടെ മേൽനോട്ടം ഉറപ്പാക്കണമെന്ന് അദ്ദേഹം മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. ലൈറ്ററുകൾ, തീപ്പെട്ടികൾ, മറ്റ് കത്തുന്ന വസ്തുക്കൾ എന്നിവ കുട്ടികൾക്ക് കൈയെത്താത്ത ദൂരത്ത് സൂക്ഷിക്കണം.
ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ നിന്നും മറ്റ് ചൂടുള്ള വസ്തുക്കളിൽ നിന്നും കുട്ടികളെ അകറ്റി നിർത്തണം. ചെറിയ സമയത്തേക്ക് ആണെങ്കിൽ പോലും നീന്തൽക്കുളങ്ങളിലോ അവയ്ക്ക് സമീപത്തോ കുട്ടികളെ തനിച്ചാക്കരുത്, ഇത് വലിയ മുങ്ങിമരണ സാധ്യതകളിലേക്ക് നയിച്ചേക്കാം. ലിഫ്റ്റുകൾ ഉപയോഗിക്കുമ്പോൾ മുതിർന്നവർ ഒപ്പം ഉണ്ടാകണമെന്നും മേൽനോട്ടമില്ലാതെ കുട്ടികളെ ലിഫ്റ്റ് ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് പ്രത്യേകം ഓർമ്മിപ്പിച്ചു.

