കുവൈത്ത് സിറ്റി: സ്വർണം, വിലയേറിയ കല്ലുകൾ, വിലയേറിയ ലോഹങ്ങൾ എന്നിവയുടെ വ്യാപാര മേഖലയിലെ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം പുതിയ ഭേദഗതികൾ പ്രഖ്യാപിച്ചു.
പുതിയ ചട്ടങ്ങൾ പ്രകാരം ഉപഭോക്താക്കളും ലൈസൻസുള്ള സ്വർണ വ്യാപാരികളും തമ്മിലുള്ള സ്വർണ വിനിമയം (Gold Exchange) നിരോധിച്ചു. അതേസമയം, കടകൾ, വർക്ക്‌ഷോപ്പുകൾ, മൊത്തവ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിൽ ഉടമസ്ഥാവകാശ കൈമാറ്റമോ വിൽപ്പനയോ ഇല്ലാത്ത സാഹചര്യത്തിൽ സ്വർണം കൈമാറാൻ അനുമതിയുണ്ടാകും. എന്നാൽ ഇടപാടിന്റെ തീയതി, ഭാരം, കാരറ്റ്, മൂല്യം തുടങ്ങിയ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം.
കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായി നിലവിലുള്ള നിയന്ത്രണങ്ങളും തുടരും. പണമായി ഇടപാട് നടത്തുന്നത് നിരോധിച്ചിട്ടുണ്ടെന്നും അംഗീകൃത ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും മന്ത്രാലയം വ്യക്തമാക്കി.
KD 3,000-ൽ കൂടുതലുള്ള ഇടപാടുകൾക്ക് ഉപഭോക്താവിന്റെ തിരിച്ചറിയൽ വിവരങ്ങൾ ശേഖരിക്കുകയും ഉയർന്ന അപകടസാധ്യതയുള്ള ഉപഭോക്താക്കൾക്കും രാഷ്ട്രീയമായി സ്വാധീനമുള്ള വ്യക്തികൾക്കുമായി പ്രത്യേക പരിശോധന നടപടികൾ സ്വീകരിക്കുകയും വേണം.സ്വർണ വിപണിയിലെ സുതാര്യതയും നിയമാനുസൃതതയും ശക്തിപ്പെടുത്തുകയാണ് പുതിയ നടപടികളുടെ ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.

