കുവൈത്ത് സിറ്റി, ജൂൺ 26: കുവൈത്തിലെ ഖൈത്താൻ മേഖലയിൽ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ഒരു അറബ് പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിയാത്രക്കാർ സമയോചിതമായി ഇടപെട്ടതിനെ തുടർന്നാണ് ആക്രമണം വൻ ദുരന്തമാകാതെ അവസാനിച്ചത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിലേക്ക് പ്രാദേശിക ബാങ്കിന് സമീപം കൊലപാതകശ്രമം നടന്നതായി അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. അവിടെ മുപ്പതുകളിലുള്ള ഒരാളെ കൈയിൽ കുത്തേറ്റ പരിക്കുകളോടെ കണ്ടെത്തി.പോലീസ് എത്തുന്നതിന് മുമ്പ് വഴിയാത്രക്കാർ പ്രതിയെ കീഴടക്കി പിടികൂടുകയും ആക്രമണത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന കത്തി പിടിച്ചെടുക്കുകയും ചെയ്തു.പ്രതിയെ ചോദ്യം ചെയ്തപ്പോൾ ഇയാൾ മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്നുവെന്ന് സംശയമുണ്ടായതായി അധികൃതർ അറിയിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ കൈവശം മയക്കുമരുന്നും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തി.1988-ൽ ജനിച്ച അറബ് പ്രവാസിയായ പ്രതിയെ കസ്റ്റഡിയിലെടുത്ത്, കൈവശം കണ്ടെത്തിയ മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി. കൊലപാതകശ്രമം, മയക്കുമരുന്ന് കൈവശം വച്ചത്, ഉപയോഗത്തിനോ കടത്തിനോ ലക്ഷ്യമിട്ടുള്ള ലഹരിവസ്തു കൈവശം സൂക്ഷിച്ചത് ഉൾപ്പെടെ നിരവധി കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.



