കുവൈത്ത്സിറ്റി: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും കുറഞ്ഞ രാവുമുള്ള ‘ഉത്തരായനാന്തം’ പ്രമാണിച്ച് കുവൈത്തിലും പരിസര പ്രദേശങ്ങളിലും താപനിലയിൽ വൻ വർദ്ധനവുണ്ടാകുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ. കുവൈത്തിന് പുറമെ സൗദി അറേബ്യയുടെ വടക്കുകിഴക്കൻ ഭാഗങ്ങൾ, ദക്ഷിണ ഇറാഖ്, കിഴക്കൻ അറേബ്യൻ ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ കടുത്ത ചൂട് അനുഭവപ്പെടും. ചില പ്രദേശങ്ങളിൽ പരമാവധി താപനില 47 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ കാലയളവിൽ അറേബ്യൻ ഗൾഫ് മേഖലയ്ക്ക് ഏതാണ്ട് ലംബമായാണ് (നേരെ മുകളിലായി) സൂര്യൻ നിലകൊള്ളുന്നത്. ഞായർ, തിങ്കൾ ദിവസങ്ങളിൽ പകൽ സമയത്ത് ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. വാരത്തിന്റെ ബാക്കി ദിവസങ്ങളിൽ കാറ്റിന്റെ വേഗത ക്രമേണ കുറയുമെങ്കിലും, പകൽ സമയത്തെ ശക്തമായ സൗരവികിരണവും രാത്രിയിലെ ലോങ്-വേവ് ലെങ്ത് രശ്മികളുടെ പ്രഭാവവും കാരണം ചൂട് കഠിനമായി തുടരും.
യൂറോപ്പിന്റെയും അറേബ്യൻ ഉപദ്വീപിന്റെയും അന്തരീക്ഷത്തിന്റെ മുകളിലെ തട്ടുകളിൽ രൂപപ്പെടുന്ന ഉയർന്ന മർദ്ദ വ്യവസ്ഥയാണ് ഈ കടുത്ത ചൂടിന് പ്രധാന കാരണം. ഇത് അന്തരീക്ഷത്തിൽ ഒരു ‘ഹീറ്റ് ഡോം’ രൂപപ്പെടുത്തുന്നു. ഇതിനൊപ്പം ‘ഒമേഗ’ എന്നറിയപ്പെടുന്ന ഉയർന്നതും താഴ്ന്നതുമായ മർദ്ദ വ്യവസ്ഥകളുടെ ചലനരീതിയും ചേരുന്നതോടെ ഉഷ്ണതരംഗം ഏതാനും ദിവസങ്ങൾ കൂടി തുടരും. പിന്നീട് ശക്തമായ കാറ്റ് വീശുന്നതോടെ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

