കുവൈത്ത് സിറ്റി: രാജ്യത്ത് ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘകരെ കണ്ടെത്തുന്നതിനുമായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം നടത്തിയ വ്യാപക പരിശോധനകളിൽ ഒരാഴ്ചയ്ക്കുള്ളിൽ 17,467 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ജൂൺ 15 മുതൽ 21 വരെയുള്ള കാലയളവിൽ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ കർശനമായ സുരക്ഷാ ക്യാമ്പയിനുകളിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്.ബുധനാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ, പരിശോധനയ്ക്കിടെ നിയമലംഘനങ്ങൾ വരുത്തിയ 359 വാഹനങ്ങളും 5 മോട്ടോർ സൈക്കിളുകളും അധികൃതർ കസ്റ്റഡിയിലെടുത്തതായി മന്ത്രാലയം അറിയിച്ചു. ഈ കാലയളവിൽ മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ 2,465 അടിയന്തര റിപ്പോർട്ടുകളാണ് ലഭിച്ചത്.
സംഭവസ്ഥലത്തുണ്ടായിരുന്ന ഫീൽഡ് ടീമുകൾ വളരെ വേഗത്തിലും കാര്യക്ഷമമായും ഈ പരാതികളിൽ മേൽനടപടികൾ സ്വീകരിച്ചു. കൂടാതെ ഇതേ കാലയളവിൽ രാജ്യത്ത് ആകെ 1,166 റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 175 അപകടങ്ങളിൽ ആളുകൾക്ക് പരിക്കേറ്റതായും മന്ത്രാലയം വ്യക്തമാക്കി.
അമിതവേഗത, തെറ്റായ രീതിയിലുള്ള പാർക്കിംഗ്, വരിപാലിക്കാതെയുള്ള ഡ്രൈവിംഗ്, വാഹനങ്ങളുടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ലംഘനങ്ങൾ തുടങ്ങിയവയാണ് ഈ പ്രതിവാര കണക്കുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രധാന കുറ്റകൃത്യങ്ങൾ. രാജ്യത്തെ റോഡുകളിൽ ട്രാഫിക് സുരക്ഷ ഉറപ്പാക്കാനും നിയമം ലംഘിക്കുന്നവരെ കർശനമായി നേരിടാനും ലക്ഷ്യമിട്ട് വരും ദിവസങ്ങളിലും ഈ സുരക്ഷാ പരിശോധനകൾ ഇതേ വേഗതയിൽ തന്നെ തുടരുമെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി.



