കുവൈറ്റ് സിറ്റി: കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് വിദേശരാജ്യങ്ങളിൽ ഒന്നിൽ നിന്ന് 45 സുരക്ഷാ വാഹനങ്ങൾ സംഭാവനയായി ലഭിച്ചെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം പ്രചാരണങ്ങൾക്ക് യാതൊരുവിധ നിയമസാധുതയുമില്ലെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചു.
അതിർത്തി സുരക്ഷയും കോസ്റ്റ് ഗാർഡിന്റെ പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കുന്നതിനായി വിദേശത്തുനിന്ന് വാഹനങ്ങൾ ഗ്രാന്റായി ലഭിച്ചുവെന്ന രീതിയിലാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന് യാതൊരുവിധ വാഹനങ്ങളും ആരിൽ നിന്നും സംഭാവനയായി ലഭിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
ഇത്തരം വ്യാജവും കൃത്രിമവുമായ വാർത്തകൾ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ മാത്രമാണുള്ളതെന്നും ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത ഇത്തരം വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കരുതെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർത്ഥിച്ചു. ഔദ്യോഗിക ചാനലുകൾ വഴി പുറത്തുവിടുന്ന വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.



