കുവൈത്ത് സിറ്റി: പൊതുമുതൽ തട്ടിപ്പും വൻ സാമ്പത്തിക നഷ്ടവും വരുത്തിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട നാല് പ്രതികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. കോടതി വിധികൾ നടപ്പാക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചിരുന്ന ഇവരെ വ്യാപകമായ അന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷമാണ് പിടികൂടിയത്.ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഫോർ എക്സിക്യൂഷൻ ഓഫ് ജഡ്ജ്മെന്റ്സും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും ചേർന്നാണ് അറസ്റ്റ് നടപടികൾ നടത്തിയത്.
പ്രതികൾ ഉൾപ്പെട്ട കേസുകളിൽ പൊതുമുതലിന് ഏകദേശം 180 മില്യൺ അമേരിക്കൻ ഡോളറിന്റെ (ഏകദേശം 55 മില്യൺ കുവൈത്തി ദിനാർ) നഷ്ടമുണ്ടായതായി മന്ത്രാലയം അറിയിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണവും രഹസ്യ നിരീക്ഷണവും ഫീൽഡ് ഓപ്പറേഷനുകളും വഴി പ്രതികളുടെ സാന്നിധ്യം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതി വിധികൾ നടപ്പാക്കുന്നത് നിയമപരമായ ബാധ്യതയാണെന്നും, നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള നടപടികൾ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
കോടതി വിധികൾ നേരിടുന്നവർ സുരക്ഷാ നടപടികൾക്കായി കാത്തുനിൽക്കാതെ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ സ്വമേധയാ ഹാജരായി നിയമനടപടികൾ പൂർത്തിയാക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.നിയമവാഴ്ച ഉറപ്പാക്കുന്നതിനും പൊതുസുരക്ഷ സംരക്ഷിക്കുന്നതിനുമായി ആവശ്യക്കാരായ പ്രതികൾക്കെതിരായ സുരക്ഷാ പരിശോധനകളും അറസ്റ്റ് നടപടികളും തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

