കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വകാര്യ, വാണിജ്യ മേഖലകളിൽ നിന്നുള്ള മാലിന്യ നിർമ്മാർജ്ജനത്തിന് പ്രത്യേക ഫീസ് ഏർപ്പെടുത്തണമെന്ന് മുനിസിപ്പൽ കൗൺസിൽ അംഗം ആലിയ അൽ-ഫാർസി നിർദ്ദേശിച്ചു. മാലിന്യം നീക്കം ചെയ്യുക, സംസ്‌കരിക്കുക, നശിപ്പിക്കുക എന്നീ സേവനങ്ങൾക്ക് പുറമെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലെ ഭൂമി വീണ്ടെടുക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള ചെലവുകൾ ഈ ഫീസിലൂടെ കണ്ടെത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എന്നാൽ പാർപ്പിട മേഖലകളെ ഈ ഫീസിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.മാലിന്യം ഉത്പാദിപ്പിക്കുന്നവർ തന്നെ അതിന്റെ നിർമ്മാർജ്ജനത്തിനുള്ള ചെലവ് വഹിക്കണം എന്ന അന്താരാഷ്ട്ര തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശം സമർപ്പിച്ചിരിക്കുന്നത്. ഓരോ ടൺ മാലിന്യത്തിനും നിശ്ചിത തുക ഫീസ് നിശ്ചയിക്കുന്നതിനായി സാങ്കേതികവും നിയമപരവുമായ പഠനം നടത്താൻ ശുപാർശയിൽ ആവശ്യപ്പെടുന്നു. മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളിൽ ആധുനിക ട്രാക്കിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തി പ്രവർത്തനങ്ങൾ നിരീക്ഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്. മാലിന്യങ്ങൾ ശാസ്ത്രീയമായി തരംതിരിക്കാനും പുനരുപയോഗം പ്രോത്സാഹിപ്പിക്കാനും അതുവഴി രാജ്യത്തിന്റെ പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കാനുമാണ് കുവൈറ്റ് മുനിസിപ്പാലിറ്റി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
മാലിന്യ നിർമ്മാർജ്ജനത്തിന് സ്വകാര്യ-വാണിജ്യ മേഖലകളിൽ നിന്ന് ഫീസ് ഈടാക്കാൻ ശുപാർശ; കുവൈറ്റിൽ പുതിയ പരിസ്ഥിതി നിയമം വരുന്നു
COMMUNITY

