കുവൈറ്റ് സിറ്റി: വിദ്യാഭ്യാസ മേഖലയിലെ അച്ചടക്കവും ധാർമ്മികതയും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി കർശന നടപടികളുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. മന്ത്രി എഞ്ചിനീയർ സയ്യിദ് ജലാൽ അൽ-തബ്തബായിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം ഏഴ് അധ്യാപകരെ അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ മേഖലയുടെ പവിത്രതയ്ക്കും അന്തസ്സിനും നിരക്കാത്ത ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിനാണ് മൂന്ന് മാസത്തേക്ക് ഇവരെ മാറ്റിനിർത്താൻ ഉത്തരവിട്ടത്.
വിവിധ കാരണങ്ങളാലാണ് അധ്യാപകർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. ഔദ്യോഗികമായി അംഗീകരിക്കുന്നതിന് മുൻപ് പുതിയ പാഠപുസ്തകങ്ങളുടെ പകർപ്പുകൾ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മൂന്ന് അധ്യാപികമാർ ഇതിൽ ഉൾപ്പെടുന്നു. ഇത് ഔദ്യോഗിക ചട്ടങ്ങളുടെ ലംഘനവും പ്രൊഫഷണൽ ഇന്റഗ്രിറ്റിയുടെ വീഴ്ചയുമായാണ് മന്ത്രാലയം കാണുന്നത്. കൂടാതെ സ്കൂൾ പരിസരത്ത് പൊതുമര്യാദകൾക്ക് നിരക്കാത്ത രീതിയിൽ പെരുമാറിയ മറ്റ് രണ്ട് അധ്യാപികമാരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. അധ്യാപകർ വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ടവരാണെന്നും അവരുടെ ഇത്തരം പ്രവൃത്തികൾ മൂല്യച്യൂതിക്ക് കാരണമാകുമെന്നും മന്ത്രാലയം നിരീക്ഷിച്ചു.
ഏറ്റവും ഗൗരവകരമായ മറ്റൊരു പരാതിയിൽ രണ്ട് അധ്യാപകർ വിദ്യാർത്ഥികളെ ശാരീരികമായി ഉപദ്രവിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ സുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതാണെന്നും രാജ്യത്തെ ഭൂരിഭാഗം അധ്യാപകരും വലിയ അർപ്പണബോധത്തോടെയാണ് ജോലി ചെയ്യുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. നിയമലംഘനം നടത്തുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന വ്യക്തമായ മുന്നറിയിപ്പാണ് ഈ സസ്പെൻഷനിലൂടെ അധികൃതർ നൽകുന്നത്.



