കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിൽ സൗത്ത് അംഘരയിലെ 48 സ്ക്രാപ്പ് യാർഡുകൾ അടപ്പിച്ചു. നിയമങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് നൽകിയ സാവകാശത്തിന് ശേഷവും ക്രമക്കേടുകൾ പരിഹരിക്കാത്തതിനാലാണ് ഉടനടി അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. വാണിജ്യ മന്ത്രി ഒസാമ ബൂദായിയുടെ നിർദ്ദേശപ്രകാരം, അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനുമായി വിപണികളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൊമേഴ്സ്യൽ കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫൈസൽ അൽ അൻസാരിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.അംഘരയിലെ സ്ക്രാപ്പ് യാർഡുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അവ അടച്ചുപൂട്ടാൻ എമർജൻസി ടീമുകൾ നടപടി സ്വീകരിച്ചു. സെൻട്രൽ മാർക്കറ്റുകൾ, കശാപ്പുശാലകൾ, ചിക്കൻ വിൽപന കേന്ദ്രങ്ങൾ, ഈന്തപ്പഴം ഷോപ്പുകൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതും ഉൽപ്പന്നങ്ങൾക്ക് തൂക്കം കുറഞ്ഞതായും കണ്ടെത്തി. റമദാൻ കിറ്റുകളും മറ്റ് അവശ്യസാധനങ്ങളും വിൽക്കുന്ന ഔട്ട്‌ലെറ്റുകളിൽ തൂക്കത്തിലും വിലയിലും കൃത്രിമം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം നിരീക്ഷിച്ചു.കണ്ടെത്തിയ നിയമലംഘനങ്ങൾക്കെതിരെ നിലവിലുള്ള നിയമപ്രകാരം ഉടനടി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. റമദാൻ മാസം മുഴുവൻ വിപണിയിൽ മന്ത്രാലയത്തിന്റെ കർശന മേൽനോട്ടം തുടരുമെന്നും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും ഫൈസൽ അൽ അൻസാരി വ്യക്തമാക്കി.
റമദാൻ മുന്നൊരുക്കം: കുവൈത്തിൽ 48 സ്ക്രാപ്പ് യാർഡുകൾ അടപ്പിച്ചു; വിപണികളിലും കർശന നടപടി
INTERNATIONAL
Recent Comments
on Hello world!


