കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി. അക്കാദമിക് ക്രെഡൻഷ്യൽ വെരിഫിക്കേഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം, ഓരോ ജീവനക്കാരനും തങ്ങളുടെ വിവരങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ പുതുക്കേണ്ടതുണ്ട്. ഏകീകൃത സർക്കാർ ആപ്പായ ‘സഹേൽ’ വഴി ലഭിക്കുന്ന ഔദ്യോഗിക അറിയിപ്പുകൾ അനുസരിച്ചാണ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത്. സിവിൽ സർവീസ് കമ്മീഷൻ ആസ്ഥാനത്ത് നടന്ന പ്രത്യേക യോഗത്തിൽ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി നർജിസ് അബ്ദുൾറസൂൽ ആണ് ഈ വിവരങ്ങൾ വ്യക്തമാക്കിയത്. മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ കമ്പനികൾ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.സ്വദേശികൾക്കും വിദേശികൾക്കും, സർക്കാർ-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ഈ പരിശോധന ബാധകമാണ്. വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തുക, വിദ്യാഭ്യാസ യോഗ്യതകളുടെ കൃത്യത ഉറപ്പാക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. യോഗ്യതകൾ തെളിയിക്കുന്നതിൽ പരാജയപ്പെട്ടാൽ അത് തൊഴിൽ ആനുകൂല്യങ്ങളെയും സാമ്പത്തിക ആനുകൂല്യങ്ങളെയും ബാധിക്കും. ‘സഹേൽ’ ആപ്പിലൂടെ ഓരോ ജീവനക്കാരനും ലഭിക്കുന്ന ലിങ്ക് അല്ലെങ്കിൽ അറിയിപ്പ് വഴിയാണ് വിവരങ്ങൾ സമർപ്പിക്കേണ്ടത്. വിദേശത്ത് നിന്ന് ബിരുദം നേടിയവർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ സഹേൽ ആപ്പിലെ ഇക്വിവാലൻസി സേവനം വഴിയോ നടപടികൾ പൂർത്തിയാക്കണം.ഓരോ ജീവനക്കാരനും ലഭിക്കുന്ന അറിയിപ്പിൽ കൃത്യമായ സമയപരിധി രേഖപ്പെടുത്തിയിരിക്കും. ഇത് ലംഘിക്കുന്നത് നിയമനടപടികൾക്ക് കാരണമായേക്കാം. വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നവർക്ക് 5 വർഷം വരെ തടവും 5,000 ദിനാർ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ സഹേൽ ആപ്പിലെ അറിയിപ്പുകൾ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ രേഖകൾ അപ്ഡേറ്റ് ചെയ്യുകയും ചെയ്യുക.
സർട്ടിഫിക്കറ്റ് പരിശോധന: ‘സഹേൽ’ നോട്ടിഫിക്കേഷൻ അവഗണിക്കരുത്; പ്രവാസികൾക്കും സ്വദേശികൾക്കും നിർദ്ദേശം
INTERNATIONAL
Recent Comments
on Hello world!


