കുവൈറ്റ് സിറ്റി: രാജ്യത്ത് ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മൂന്നാമത് കുവൈറ്റ് സ്‌പോർട്‌സ് ഡേ ഫെസ്റ്റിവൽ ഇന്ന് രാവിലെ വലിയ ജനപങ്കാളിത്തത്തോടെ നടന്നു. സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് നടത്തം, സൈക്ലിംഗ് തുടങ്ങിയ കായിക വിനോദങ്ങളിൽ പങ്കുചേരാൻ എത്തിയത്.
യുവാക്കൾക്കും കായിക കാര്യങ്ങൾക്കുമുള്ള സഹമന്ത്രി ഡോ. താരിഖ് അൽ-ജലാഹ്മയുടെ സാന്നിധ്യത്തിലാണ് പരിപാടികൾ നടന്നത്. കായികരംഗത്തൂടെ കമ്മ്യൂണിറ്റികളെ ഒന്നിപ്പിക്കാനുള്ള കുവൈറ്റിന്റെ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പ്രായഭേദമന്യേയുള്ള പങ്കാളിത്തമായിരുന്നു ഇത്തവണത്തെ പ്രത്യേകത. ദേശീയ ഗാനങ്ങളും ദേശഭക്തി ഗാനങ്ങളും മുഴങ്ങിയ അന്തരീക്ഷത്തിൽ വലിയ ആവേശത്തോടെയാണ് ആളുകൾ ഒത്തുകൂടിയത്. ഈ വർഷത്തെ മേളയിൽ കുവൈറ്റിലെ വിവിധ വിദേശ എംബസികളിലെ ഉദ്യോഗസ്ഥരുടെ സജീവ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. കായികത്തെ ഒരു ജീവിതശൈലിയായി കാണുന്നതിന്റെ പ്രാധാന്യമാണ് ഇവരുടെ പങ്കാളിത്തം വ്യക്തമാക്കുന്നതെന്ന് നയതന്ത്ര വിഭാഗം മേധാവി ഡോ. സുബിദുള്ള സുബിദോഡ പറഞ്ഞു. ആരോഗ്യകരമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള കുവൈറ്റ് ഗവൺമെന്റിന്റെ പ്രധാന സംരംഭങ്ങളിലൊന്നാണ് ഈ സ്‌പോർട്‌സ് ഡേ.


