കുവൈറ്റ് സിറ്റി: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരത്ത് പക്ഷിക്കൂട്ടങ്ങൾ വർദ്ധിക്കുന്നത് വിമാനയാത്രയ്ക്ക് വലിയ സുരക്ഷാ ഭീഷണിയാകുന്ന സാഹചര്യത്തിൽ അടിയന്തര നടപടികളുമായി അധികൃതർ രംഗത്ത്. മുനിസിപ്പൽ കൗൺസിലിലെ പരിസ്ഥിതി കാര്യ സമിതിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പക്ഷികളുടെ സാന്നിധ്യം കുറയ്ക്കുന്നതിനായുള്ള നിർണ്ണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. വിമാനത്താവളത്തിന് ചുറ്റുമുള്ള പ്ലാന്റ് നഴ്സറികൾ, ജലീബ് അൽ-ഷുയൂഖിലെ കശാപ്പുശാലകൾ, കന്നുകാലി വളർത്തൽ കേന്ദ്രങ്ങൾ, ക്യാമ്പുകൾ എന്നിവ പക്ഷികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണെന്നും ഇവ അടിയന്തരമായി നിയന്ത്രിക്കണമെന്നും സമിതി ശുപാർശ ചെയ്തു.സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ, പരിസ്ഥിതി പബ്ലിക് അതോറിറ്റി, കുവൈറ്റ് ഓയിൽ കമ്പനി തുടങ്ങിയ വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനം ഇതിനായി ഉറപ്പാക്കുമെന്ന് സമിതി അധ്യക്ഷ ആലിയ അൽ-ഫാർസി അറിയിച്ചു. വിമാനത്താവളത്തിന് സമീപമുള്ള പക്ഷിശല്യം തടയുന്നതിനായി അടിയന്തരവും താൽക്കാലികവുമായ നടപടികൾ സ്വീകരിക്കണമെന്ന മന്ത്രിസഭയുടെ നിർദ്ദേശത്തെത്തുടർന്നാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി റൺവേയ്ക്ക് സമീപമുള്ള പക്ഷികളുടെ എണ്ണവും അവയുടെ പെരുമാറ്റവും നിരീക്ഷിക്കുന്നതിനായി പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ച് സ്ഥിതിഗതികൾ വിലയിരുത്താനും യോഗത്തിൽ തീരുമാനമായി.
വിമാനത്താവളത്തിന് ഭീഷണിയായി പക്ഷിശല്യം; കടുത്ത നടപടികളുമായി കുവൈറ്റ് മുനിസിപ്പൽ കൗൺസിൽ!
GULF
INTERNATIONAL



