ഇടവേളയ്ക്ക് ശേഷം രണ്ട് ഗൾഫ് രാജ്യങ്ങൾക്ക് നേരെ തിങ്കളാഴ്ച വീണ്ടും ആക്രമണമുണ്ടായി.ഒമാനിലെ ബുഖാ വിലായത്തിലെ തിബാത്ത് മേഖലയിൽ കമ്പനി ജീവനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പ്രവാസികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തിരുന്ന നാല് വാഹനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും അടുത്തുള്ള വീടിന്റെ ജനൽ ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്
പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.അതേസമയം,ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിന് (FOIZ) നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇവരുടെ നില ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു. ഫുജൈറ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു.
ഇന്ന് വൈകുന്നേരത്തോടെയാണ് യുഎഇക്ക് നേരെ ഡ്രോണുകളും മിസൈലുകളും എത്തിയത്. ഇറാനിൽ നിന്ന് യുഎഇ ലക്ഷ്യമിട്ടെത്തിയ നാല് ക്രൂയിസ് മിസൈലുകളിൽ മൂന്നെണ്ണം പ്രതിരോധ സംവിധാനം വിജയകരമായി തകർത്തു. നാലാമത്തെ മിസൈൽ കടലിൽ പതിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
