കുവൈത്ത്സിറ്റി: കുവൈത്തിൽ ഗാർഹിക പീഡനങ്ങളിൽ നിന്നുള്ള സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ നിയമം നടപ്പിലാക്കിയതിന് പിന്നാലെ രാജ്യത്ത് ഗാർഹിക പീഡനക്കേസുകളിൽ വൻ കുറവ് രേഖപ്പെടുത്തിയതായി നിയമ മന്ത്രി കൗൺസിലർ നാസർ അൽ സുമാഇത് സ്ഥിരീകരിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വന്ന് ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ പബ്ലിക് പ്രോസിക്യൂഷനിൽ രജിസ്റ്റർ ചെയ്ത ഗാർഹിക പീഡനക്കേസുകളിൽ 33 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.
നീതി ന്യായ മന്ത്രാലയത്തിന്റെ പബ്ലിക് പ്രോസിക്യൂഷൻ കണക്കുകൾ പ്രകാരം മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ 158 എണ്ണത്തിന്റെ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ മൂന്ന് മാസ കാലയളവിൽ 486 കേസുകൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത്, പുതിയ സംരക്ഷണ നിയമം നടപ്പിലാക്കിയ ആദ്യ മൂന്ന് മാസങ്ങളിൽ കേവലം 328 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേസുകളുടെ എണ്ണത്തിലുണ്ടായ ഈ ശ്രദ്ധേയമായ കുറവ് പുതിയ നിയമത്തിന്റെ പ്രായോഗിക സ്വാധീനത്തെയാണ് കാണിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഇത്തരം കേസുകളുടെ ഗതി കൃത്യമായി നിയന്ത്രിക്കുന്നതിലും കുടുംബസംരക്ഷണവും നിയമപരമായ നടപടിക്രമങ്ങളുടെ ദുരുപയോഗം തടയലും തമ്മിൽ മികച്ച സന്തുലിതാവസ്ഥ കൈവരിക്കുന്നതിലും പുതിയ നിയമം നിർണ്ണായക പങ്കുവഹിച്ചുവെന്നതിന്റെ പ്രധാന പ്രാരംഭ സൂചനയാണിതെന്നും കൗൺസിലർ അൽ സുമാഇത് വിശദീകരിച്ചു. ഗാർഹിക സുരക്ഷിതത്വവും സാമൂഹിക സ്ഥിരതയും ഉറപ്പാക്കുന്നതിൽ പുതിയ നിയമ നിർമ്മാണം ലക്ഷ്യം കാണുന്നുവെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ.

