കുവൈറ്റ് സിറ്റി :യു.ഡി.എഫ് സർക്കാർ അവതരിപ്പിച്ച 2026-27 ലെ പുതുക്കിയ ബജറ്റ് പ്രവാസി സമൂഹത്തെ പൂർണ്ണമായും അവഗണിക്കുന്നതാണെന്ന് കേരള അസോസിയേഷൻ കുവൈറ്റ് കുറ്റപ്പെടുത്തി. മുൻ എൽ.ഡി.എഫ് സർക്കാർ പ്രവാസി ക്ഷേമത്തിനും പുനരധിവാസത്തിനുമായി മാറ്റിവെച്ച പദ്ധതികളും ബജറ്റ് വിഹിതവും വലിയ തോതിൽ വെട്ടിക്കുറച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മുൻ സർക്കാരിന്റെ പദ്ധതി അടങ്കൽ തുകയായ 35,750 കോടി രൂപയിൽ നിന്നും 30,370 കോടി രൂപയായി കുറച്ചത് പ്രവാസികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെ വികസനത്തെയാണ് ബാധിക്കുന്നത്. നാടിന്റെ സമ്പദ്വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസികളെ വെറും വിദേശനാണ്യം നേടിത്തരുന്നവരായി മാത്രം കാണുന്ന സമീപനമാണ് ബജറ്റിലുള്ളത്.
പ്രവാസികൾക്ക് നേരിട്ട് സാമ്പത്തിക സുരക്ഷിതത്വവും പെൻഷനും നൽകുന്നതിന് പകരം, സാധാരണക്കാരായ പ്രവാസികളുടെ നിക്ഷേപത്തിന് എന്ത് ഗ്യാരണ്ടിയാണ് സർക്കാർ നൽകുന്നതെന്ന് ബജറ്റിൽ വ്യക്തമാക്കുന്നില്ല. പ്രവാസികളുടെ തൊഴിൽ സുരക്ഷിതത്വമില്ലായ്മയെയും പുനരധിവാസത്തെയും പാടെ അവഗണിച്ച ഈ ബജറ്റിനെതിരെ കുവൈറ്റിലെ മലയാളി സമൂഹത്തോടൊപ്പം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും കേരള അസോസിയേഷൻ കുവൈറ്റ് പത്ര പ്രസ്താവനയിൽ അറിയിച്ചു.

