കുവൈറ്റ് സിറ്റി: രാജ്യത്തെ ഷിംഗിൾസ് (അഞ്ചാംപനി ഉണ്ടാക്കുന്ന വൈറസ് മൂലമുണ്ടാകുന്ന ചർമ്മരോഗം) സ്വമേധയാ പ്രതിരോധ കുത്തിവെപ്പ് പദ്ധതിയുടെ പരിധി വിപുലീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു. പുതിയ തീരുമാനപ്രകാരം 50 വയസ്സോ അതിൽക്കൂടുതലോ പ്രായമുള്ള എല്ലാ മുതിർന്നവർക്കും, രോഗപ്രതിരോധ ശേഷി കുറഞ്ഞ 18 വയസ്സിന് മുകളിലുള്ളവർക്കും ഇനി മുതൽ ഈ വാക്സിൻ സ്വീകരിക്കാം. കൂടുതൽ ആളുകളിലേക്ക് ഈ ആരോഗ്യ സേവനം എത്തിക്കുന്നതിനായി വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചതായും മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഷിംഗിൾസ് പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ തൊട്ടടുത്തുള്ള പ്രിവന്റീവ് ഹെൽത്ത് ക്ലിനിക്കുകൾ സന്ദർശിക്കുകയോ, അല്ലെങ്കിൽ തങ്ങൾക്ക് വാക്സിൻ സ്വീകരിക്കാൻ യോഗ്യതയുണ്ടോ എന്ന് വ്യക്തമാക്കാൻ ഡോക്ടറുടെ ഉപദേശം തേടുകയോ ചെയ്യാവുന്നതാണ്. നിലവിൽ രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ 40 പ്രിവന്റീവ് ഹെൽത്ത് ക്ലിനിക്കുകളിലും പ്രധാന സർക്കാർ ആശുപത്രികളിലെ പ്രിവന്റീവ് ഹെൽത്ത് ക്ലിനിക്കുകളിലും ഈ വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്.
പണ്ട് ചിക്കൻപോക്സ് ഉണ്ടാക്കിയ ‘വാരിസെല്ല-സോസ്റ്റർ’ വൈറസ് ശരീരത്തിൽ വീണ്ടും സജീവമാകുമ്പോഴാണ് ഷിംഗിൾസ് എന്ന രോഗമുണ്ടാകുന്നത്. പ്രായം കൂടുന്തോറും അല്ലെങ്കിൽ രോഗപ്രതിരോധ ശേഷി കുറയുമ്പോൾ ഈ രോഗസാധ്യത വർദ്ധിക്കുന്നു. ഇത് പിന്നീട് മാസങ്ങളോളമോ വർഷങ്ങളോളമോ നീണ്ടുനിൽക്കുന്ന കടുത്ത നാഡി വേദനയ്ക്ക് കാരണമായേക്കാം. ഇത് മനുഷ്യന്റെ ജീവിതനിലവാരത്തെത്തന്നെ സാരമായി ബാധിക്കുമെന്നതിനാലാണ് പ്രതിരോധ നടപടികൾ ശക്തമാക്കാൻ മന്ത്രാലയം തീരുമാനിച്ചത്.



