കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ മേഖലയ്ക്ക് അഭിമാനകരമായ നേട്ടവുമായി ആരോഗ്യ മന്ത്രാലയം. രാജ്യത്തെ പ്രമുഖ അസ്ഥിരോഗ ചികിത്സാ കേന്ദ്രമായ അൽ-റാസി ആശുപത്രിയിലെ ഓർത്തോപീഡിക് സർജറി വിഭാഗം മുട്ടുമാറ്റിവെക്കൽ ശസ്ത്രക്രിയകളിൽ അതിവേഗ വീണ്ടെടുക്കൽ പ്രോട്ടോക്കോൾ വിജയകരമായി നടപ്പിലാക്കി. ദേശീയ തലത്തിൽ തന്നെ ഈ അത്യാധുനിക മെഡിക്കൽ പ്രോട്ടോക്കോൾ ആദ്യമായാണ് വിജയകരമായി പ്രയോഗിക്കുന്നത്.
ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ, അൽ-റാസി ആശുപത്രിയിലെ അസ്ഥിരോഗ-ജോയിന്റ് റീപ്ലേസ്മെന്റ് സർജറി വിദഗ്ദ്ധനായ ഡോ. ഹമദ് അൽ അനേസി ഈ ചരിത്ര നേട്ടത്തെക്കുറിച്ച് വിശദീകരിച്ചു. ആഗോളതലത്തിലെ ഏറ്റവും പുതിയ മെഡിക്കൽ രീതികൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായാണ് ഈ പ്രോട്ടോക്കോൾ നടപ്പാക്കിയിട്ടുള്ളതെന്നും ഇത് കുവൈറ്റിന്റെ ആരോഗ്യ മേഖല കൈവരിച്ചുകൊണ്ടിരിക്കുന്ന പുരോഗതിയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് മുൻപ് ആരംഭിച്ച്, ശസ്ത്രക്രിയയ്ക്കിടയിലും അതിനുശേഷവും തുടരുന്ന ഒരു സംയോജിത ചികിത്സാ രീതിയാണിത്. രോഗിക്ക് അനുഭവപ്പെടുന്ന വേദന പരമാവധി കുറയ്ക്കുക, ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടാകുന്ന സങ്കീർണ്ണതകൾ പരിമിതപ്പെടുത്തുക, രോഗിയുടെ ചലനശേഷി അതിവേഗം വീണ്ടെടുക്കുക എന്നിവയാണ് ഈ രീതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഈ പുതിയ സമീപനത്തിലൂടെ, ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ രോഗികൾക്ക് സ്വന്തം കാലിൽ നിൽക്കാനും നടക്കാനും സാധിച്ചു എന്ന് ഡോ. അൽ അനേസി ചൂണ്ടിക്കാട്ടി. കൃത്യമായ മെഡിക്കൽ വിലയിരുത്തലുകൾ പൂർത്തിയാക്കി, രോഗിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയ ശേഷം ശസ്ത്രക്രിയ നടന്നു അതേ ദിവസം തന്നെ രോഗിക്ക് വീട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്നത് ഈ പ്രോട്ടോക്കോളിന്റെ വലിയ സവിശേഷതയാണ്.



