കുവൈറ്റ് സിറ്റി: ജലീബ് അൽ-ഷുയൂഖ് പൊതുവിപണിയിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടപ്പാക്കിയ വ്യാപക പരിശോധനയിൽ ഗുരുതരമായ ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങൾ കണ്ടെത്തി. വ്യാജവും കലർപ്പുള്ളതുമായ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തിയതിന് നാല് സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നിയമനടപടി സ്വീകരിക്കുകയും ഒരാളെ നാടുകടത്താൻ ശുപാർശ നൽകുകയും ചെയ്തു.പരിശോധനയ്ക്കിടെ ഉറവിടം വ്യക്തമല്ലാത്തതും ഗുണനിലവാരമില്ലാത്തതുമായ 100 കിലോഗ്രാം ഇറച്ചി ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് നശിപ്പിച്ചു. ഇത് സംബന്ധിച്ച് നാല് നശീകരണ റിപ്പോർട്ടുകൾ ഇൻസ്‌പെക്ടർമാർ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിപണിയിൽ ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ മാത്രം ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി കുവൈറ്റിലെ എല്ലാ ഗവർണറേറ്റുകളിലും പരിശോധന ശക്തമായി തുടരുമെന്ന് അതോറിറ്റി അറിയിച്ചു. ഭക്ഷ്യശാലകൾ, വിപണികൾ, അനുബന്ധ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കർശന മേൽനോട്ടം തുടർന്നും ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.



