കുവൈറ്റ് സിറ്റി: ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വാണിജ്യ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമായി ജലീബ് അൽ-ഷുയൂഖ് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ കൊമേഴ്സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വിഭാഗം വ്യാപക മിന്നൽ പരിശോധന നടത്തി.
ക്യാപിറ്റൽ, ഫർവാനിയ ഗവർണറേറ്റുകളിൽ നിന്നുള്ള പ്രത്യേക പരിശോധനാ സംഘമാണ് സ്ഥാപനങ്ങളിൽ നേരിട്ടെത്തി നടപടികൾ സ്വീകരിച്ചത്.പരിശോധനയിൽ ഗുരുതരമായ നിരവധി വാണിജ്യ നിയമലംഘനങ്ങൾ കണ്ടെത്തി. ഉൽപ്പന്നങ്ങളുടെ വില കൃത്യമായി പ്രദർശിപ്പിക്കാതിരിക്കൽ, ഉപഭോക്താക്കൾക്ക് ബില്ലുകൾ നൽകാൻ വിസമ്മതിക്കൽ, വിൽപ്പനയ്ക്ക് വെച്ച വസ്തുക്കളുടെ നിർമ്മാണ രാജ്യം ഏതാണെന്ന് വ്യക്തമാക്കാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.
നിയമലംഘനം നടത്തിയ കടകൾക്കെതിരെ ഉദ്യോഗസ്ഥർ റിപ്പോർട്ട് തയ്യാറാക്കുകയും തുടർ നിയമനടപടികൾക്കായി കേസ് കൊമേഴ്സ്യൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. ഉപഭോക്തൃ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും വിപണി നിരീക്ഷണം വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.



