കുവൈത്ത്: അൽ അഹ്മദി ഗവർണറേറ്റിലെ മഹ്ബൂല മേഖലയിൽ കുവൈത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് എമർജൻസി പൊലീസ് നടത്തിയ വിപുലമായ സുരക്ഷാ പരിശോധനയിൽ 221 പേരെ പിടികൂടി. പരിശോധനയ്ക്കിടെ 790 ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തി.അഹ്മദി ഗവർണർ ഷെയ്ഖ് ഹമൂദ് ജാബർ അൽ അഹ്മദ് അൽ സബാഹിന്റെ സാന്നിധ്യത്തിൽ, പബ്ലിക് സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അഹമ്മദ് അൽ മുനൈഫി, ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടർ മേധാവി ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഫഹദ് അൽ അസ്മി എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു പരിശോധന.
പരിശോധനയിൽ ക്രിമിനൽ, സുരക്ഷാ കേസുകളിൽ ആവശ്യമായ 109 പേരെയും, കാലാവധി കഴിഞ്ഞ താമസാനുമതിയുമായി കഴിഞ്ഞിരുന്ന 62 പേരെയും, തിരിച്ചറിയൽ രേഖകളില്ലാത്ത 31 പേരെയും പിടികൂടി.കൂടാതെ, അസ്വാഭാവിക നിലയിൽ കണ്ടെത്തിയ 11 പേരും, മയക്കുമരുന്നും മദ്യവും കൈവശം വെച്ചതിന് 8 പേരും പിടിയിലായി. വിവിധ കേസുകളിൽ ആവശ്യമായ 9 വാഹനങ്ങളും അധികൃതർ കണ്ടെത്തി.പിടിയിലായ എല്ലാവർക്കുമെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.



