കുവൈറ്റ് സിറ്റി: സാധാരണ താമസ ഫ്ളാറ്റെന്ന വ്യാജേന അനധികൃതമായി പ്രവർത്തിച്ചുവന്ന മസാജ് പാർലർ പോലീസ് റെയ്ഡ് ചെയ്ത് പൂട്ടി. സംഭവത്തിൽ അഞ്ച് ഏഷ്യൻ പ്രവാസികളെ മുബാറക് അൽ-കബീർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ ഫ്ളാറ്റിൽ മസാജ് സേവനങ്ങൾ നൽകിവരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
തുടർന്ന് നിരീക്ഷണം ശക്തമാക്കുകയും വിവരം കൃത്യമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്ത അന്വേഷണ സംഘം, പ്രോസിക്യൂഷൻ വാറന്റോടെ ഫ്ളാറ്റിൽ റെയ്ഡ് നടത്തുകയായിരുന്നു. മസാജിനായി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും സാമഗ്രികളും സംഭവസ്ഥലത്തുനിന്ന് പോലീസ് പിടിച്ചെടുത്തു.
സോഷ്യൽ മീഡിയ വഴിയാണ് ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്നും, ഒരു സെഷന് 10 മുതൽ 30 കുവൈറ്റ് ദിനാർ വരെ ഈടാക്കിയാണ് സേവനം നൽകിയിരുന്നതെന്നും ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. അറസ്റ്റിലായ അഞ്ച് പ്രവാസികൾക്കെതിരെയും നിയമനടപടികൾ ആരംഭിച്ചു. ഇവരെ അഡ്മിനിസ്ട്രേറ്റീവ് ഡിപോർട്ടേഷൻ ഡിപ്പാർട്ട്‌മെന്റിന് കൈമാറി. നാടുകടത്തൽ നടപടികൾ പൂർത്തിയാക്കുന്നതിനൊപ്പം കുവൈറ്റിലേക്ക് വീണ്ടും പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് ഇവരുടെ പേരുകൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.



