കുവൈത്ത് സിറ്റി, സെപ്റ്റംബർ 13: സ്കൂളുകൾ തുറന്നതോടെ വിദ്യാർത്ഥികളെ കൊണ്ടുവിടുന്നതിനും തിരികെ കൊണ്ടുപോകുന്നതിനുമുള്ള സമയങ്ങളിൽ സ്കൂളുകൾക്ക് മുന്നിലെ ഡബിൾ പാർക്കിംഗ് ഗതാഗതക്കുരുക്കിനും റോഡ് തടസ്സങ്ങൾക്കും പ്രധാന കാരണമാകുന്നതായി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്.
രക്ഷിതാക്കൾ കുട്ടികളെ ഇറക്കുന്നതിനും കയറ്റുന്നതിനുമായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ ഉപയോഗിക്കണമെന്നും, സ്കൂൾ ഗേറ്റിന് മുന്നിൽ തന്നെ വാഹനം നിർത്തണമെന്ന നിർബന്ധം ഒഴിവാക്കണമെന്നും ട്രാഫിക് അധികൃതർ ആവശ്യപ്പെട്ടു. യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യുക, നേരത്തെ വീട്ടിൽ നിന്ന് പുറപ്പെടുക, തിരക്കുണ്ടായാൽ ബദൽ റോഡുകൾ ഉപയോഗിക്കുക എന്നിവയും നിർദേശിച്ചിട്ടുണ്ട്.
സ്കൂളിൽ വൈകിയെത്തുന്നത് അമിതവേഗത, റെഡ് സിഗ്നൽ മറികടക്കൽ, പെട്ടെന്നുള്ള ലെയിൻ മാറ്റം തുടങ്ങിയ അപകടകരമായ ഡ്രൈവിങ്ങിന് കാരണമാകരുതെന്നും അധികൃതർ വ്യക്തമാക്കി. കുട്ടികളെ വേഗത്തിൽ എത്തിക്കുന്നതിനേക്കാൾ സുരക്ഷിതമായി സ്കൂളിലെത്തിക്കുകയാണ് പ്രധാനമെന്നും ട്രാഫിക് വിഭാഗം ഓർമ്മിപ്പിച്ചു.അതേസമയം, സ്കൂളുകൾക്ക് സമീപവും പ്രധാന റോഡുകളിലും ട്രാഫിക് പട്രോളുകൾ, റെസ്ക്യൂ ടീമുകൾ, പബ്ലിക് സെക്യൂരിറ്റി ഉദ്യോഗസ്ഥർ എന്നിവരെ വിന്യസിച്ച് ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള നടപടികളും ശക്തമാക്കിയിട്ടുണ്ട്.



