റഷ്യൻ പരിശീലനം പൂർത്തിയായി; ഗഗൻയാൻ ദൗത്യത്തിനൊരുങ്ങി വ്യോമസേന ഉദ്യോഗസ്ഥർ

  • 23/03/2021


മോസ്‌കോ: ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിനൊരുങ്ങി വ്യോമസേനാ ഉദ്യോഗസ്ഥർ. ദൗത്യത്തിന്റെ ഭാഗമായി റഷ്യയിൽ നടന്ന ഒരു വർഷത്തെ പരിശീലനം നാലു വ്യോമസേനാ ഉദ്യോഗസ്ഥർ പൂർത്തിയാക്കി. റോസ്‌കോസ്‌മോസ് ബഹിരാകാശ ഏജൻസിയുടെ കീഴിലുള്ള ഗഗാറിൻ കോസ്‌മോനോട്ട് ട്രെയിനിങ് സെന്ററിലായിരുന്നു പരിശീലനം.

ഇന്ത്യൻ സ്‌പേസ് റിസർച്ച്‌ ഓർഗനൈസേഷനും(ഐഎസ്‌ആർഒ) റഷ്യയുടെ വിക്ഷേപ സേവനസ്ഥാപനമായ ഗ്ലാവ്‌കോസ്‌മോസും തമ്മിൽ 2019 ജൂണിലുണ്ടാക്കിയ കരാറിന്റെ ഭാഗമായാണ് ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് റഷ്യയിൽ പരിശീലനം നൽകിയത്. ഒരു ഗ്രൂപ്പ് ക്യാപ്റ്റനും മൂന്ന് വിങ് കമാൻഡർമാരും ഉൾപ്പെടുന്ന നാല് വ്യോമസേനാപൈലറ്റുമാരാണ് ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. 2020 ഫെബ്രുവരി പത്തിനാരംഭിച്ച പരിശീലനം കൊവിഡ് വ്യാപനത്തെ തുടർന്ന് താത്ക്കാലികമായി നിർത്തി വെച്ചിരുന്നു. റഷ്യയിൽ നിന്നുള്ള പരിശീലനത്തിന് ശേഷം ഇവർക്ക് ഇന്ത്യയിൽ വീണ്ടും പ്രത്യേക പരിശീലനം നൽകുമെന്ന് ഐഎസ്‌ആർഒ അറിയിച്ചു.

ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി മനുഷ്യരെ ബഹിരാകാശത്തേക്കയക്കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഈ മാസമാദ്യം രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള പദ്ധതി വിജയകരമായി പൂർത്തിയാക്കാൻ ഇന്ത്യയിലെ ശാസ്ത്രജ്ഞർ അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ വിദഗ്ധരുമായി നിരന്തരം സമ്ബർത്തിലേർപ്പെടുന്നുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചിയിരുന്നു.

ഇന്ത്യയുടെ പ്രഥമ ബഹിരാകാശ സഞ്ചാര പേടകപദ്ധതിയാണ് ഗഗൻയാൻ. 2018 ലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി പ്രഖ്യാപനം നടത്തിയത്. 2021 ഡിസംബറിൽ പേടകം വിക്ഷേപിക്കാനായിരുന്നു പദ്ധതിയെങ്കിലും കോവിഡ് കാരണം 2022 ഓഗസ്റ്റിലായിരിക്കും വിക്ഷേപണമെന്നാണ് നിലവിൽ ഐ.എസ്.ആർ.ഒ നൽകുന്ന സൂചന. മൂന്ന് ബഹിരാകാശ യാത്രകർക്കുള്ള യാത്രാസൗകര്യമാണ് പേടകത്തിലുള്ളത്. 10,000 കോടി രൂപയാണ് പദ്ധതി ചെലവ്. മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന നാലാമത്തെ രാജ്യമാകാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

Related Articles