മറഡോണയുടെ അവസാന നാളുകളിൽ ചികിത്സ നൽകിയില്ല; സ്വകാര്യ ഡോക്ടറുൾപ്പടെ മറ്റു ആറ് പേരെയും ഇന്ന് ചോദ്യം ചെയ്യും

  • 14/06/2021



ബ്യൂണസ് അയേഴ്സ്: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ അവസാന നാളുകളിൽ മതിയായ ചികിത്സ നൽകിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടറെയും മറ്റു ആറ് പേരെയും ഇന്ന് ചോദ്യം ചെയ്യും. താരത്തിന് മതിയായ പരിചരണം ലഭിച്ചില്ലെന്ന് മരണം അന്വേഷിക്കുന്ന വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏഴുപേർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. എട്ട് മുതൽ 25 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കുമേൽ ചുമത്തിയിരിക്കുന്നത്.

മറഡോണയുടെ സ്വകാര്യ ഡോക്ടറും ന്യൂറോസർജനുമായ ലിയോ പോൾഡോ ലൂക്വി, ഫിസിയാട്രിസ്റ്റ് അഗസ്റ്റിന കൊസകോവ്, സൈക്കോളജിസ്റ്റ് കാർലോസ് ഡയസ് തുടങ്ങിയവർക്കെതിരെയാണ് കേസ്. 

കഴിഞ്ഞവർഷം നവംബറിലായിരുന്നു മറഡോണയുടെ മരണം. രക്തം കട്ടപിടിച്ചതിനെ തുടർന്ന് മസ്തിഷ്ക ശസ്ത്രക്രിയക്ക് വിധേയനായ താരം ദിവസങ്ങൾക്കകം ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. ന്യൂറോ സർജൻ ലിയോപോൾഡോ ലൂക്കിനെതിരെ മറഡോണയുടെ രണ്ട് മക്കൾ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ശസ്ത്രക്രിയക്കുശേഷം പിതാവിന്റെ നില വഷളായതായി അവർ ആരോപിച്ചിരുന്നു.

അന്വേഷണത്തിന് നിയമിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിൽ ചികിത്സയിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയിരുന്നു. അവസാന 12 മണിക്കൂറിൽ വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്നും ജീവൻരക്ഷാ പ്രവർത്തനങ്ങൾ നടത്താതെ മരണത്തിനു വിട്ടുനൽകിയെന്നുമായിരുന്നു റിപ്പോർട്ടിലെ പരാമർശങ്ങൾ. 

മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ ന്യൂറോ സർജനെ കസ്റ്റഡിയിലെടുക്കുകയും അദ്ദേഹത്തിന്റെ ഓഫിസിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ, അദ്ദേഹത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തുവെന്നായിരുന്നു ഡോക്ടറുടെ വിശദീകരണം.

Related Articles