ജിസിസി ഗെയിംസിന്റെ രണ്ടാം ദിനത്തിൽ ഖത്തറിന് സ്വർണ്ണ നേട്ടം

  • 18/05/2022



ദോഹ : കുവൈത്തിൽ നടക്കുന്ന മൂന്നാമത് ജിസിസി ഗെയിംസിന്റെ രണ്ടാം ദിനത്തിൽ ഖത്തർ മൂന്ന് സ്വർണം കൂടി നേടി. ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിലും നീന്തലിലുമാണ് തുടർച്ചയായ രണ്ടാം ദിവസവും ഖത്തർ സ്വർണക്കുതിപ്പ് നടത്തിയത്. ഉദ്ഘാടന ദിനമായ തിങ്കളാഴ്ചയും ഖത്തർ മൂന്ന് സ്വർണം നേടിയിരുന്നു.

പുരുഷന്മാരുടെ 800 മീറ്റർ ഓട്ടത്തിൽ ഖത്തറിന്റെ മധ്യദൂര ഓട്ടക്കാരൻ അബ്ദുൾ റഹ്മാൻ ഹസ്സനാണ് സ്വർണം നേടിയത്. സഹതാരം മുസാബ് അബ്ദുൾ റഹ്മാൻ വെള്ളി മെഡൽ ഉറപ്പിച്ചു. ഹസൻ 1:49.73 സെക്കൻഡിൽ ഓടിയെത്തിയപ്പോൾ മുസാബ് 1:49.83 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. കുവൈത്തിന്റെ ഇബ്രാഹിം അൽ സോഫൈരിക്കാണ് (1:49.91) ഈ ഇനത്തിൽ വെങ്കലം.

പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ ഖത്തറിന്റെ അഷ്‌റഫ് ഒസ്മാൻ ആണ് 50.27 സെക്കൻഡിൽ സ്വർണം നേടിയത്. പുരുഷന്മാരുടെ ഡിസ്കസ് ത്രോയിൽ ഖത്തറിന്റെ മോവാസ് ഇബ്രാഹിം വെള്ളി മെഡൽ കൈപ്പിടിയിലൊതുക്കി.

പുരുഷന്മാരുടെ 400 മീറ്റർ വ്യക്തിഗത നീന്തലിൽ അബ്ദുൽ അസീസ് അൽ ഒബൈദ്‌ലി ഖത്തറിന് വേണ്ടി രണ്ടാം ദിനത്തിലെ മൂന്നാം സ്വർണം നേടി.4:34.31 സെക്കൻഡിലാണ് അൽ ഒബൈദ്‌ലി ഫിനിഷ് ചെയ്തത്. ഈ ഇനത്തിൽ ഖത്തറിന്റെ തന്നെ ഒമർ അബൗലേല വെള്ളി മെഡലിന് അർഹനായി.

പുരുഷന്മാരുടെ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ കരീം സലാ ഖത്തറിനായി വെള്ളിയും പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ലൈ ഫൈനലിൽ തമീം എൽഹമൈദ വെങ്കലവും നേടി.

ഖത്തറിനായി ട്രാക്കിലിറങ്ങിയ വനിതാ അത്‌ലറ്റുകളും മികച്ച പ്രകടനം തുടരുകയാണ്. സാദൂൺ സജ വനിതകളുടെ 400 മീറ്റർ ഹർഡിൽസിലും സമർ അൽ മൻസൂരി വനിതകളുടെ ട്രിപ്പിൾ ജമ്പിലും വെങ്കല മെഡലുകൾ നേടി മെഡൽ പട്ടികയിൽ ഇടം നേടി. ഉദ്ഘാടന ദിനത്തിൽ പോൾവോൾട്ടിൽ അൽ മൻസൂരി സ്വർണം നേടിയിരുന്നു.

രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആറ് സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും നേടി മെഡൽ പട്ടികയിൽ ഖത്തർ മൂന്നാം സ്ഥാനത്താണ്.

നിലവിൽ 11 സ്വർണമടക്കം 23 മെഡലുകളുമായി ബഹ്‌റൈൻ ഒന്നാം സ്ഥാനത്തും ആറ് സ്വർണവും ഒമ്പത് വെള്ളിയും ഉൾപ്പെടെ 24 മെഡലുകൾ നേടി ആതിഥേയരായ കുവൈത്ത് രണ്ടാം സ്ഥാനത്തുമാണ്.

Related Articles