തകരാതെ തളരാതെ തണലാകണം, പ്രവാസികളോട് ഹൃദയപൂര്‍വം...

  • 05/06/2020

ഡെമോക്ലീസിന്റെ വാള്‍ പോലെ കോവിഡ് 19 എന്ന മഹാമാരി  നാമോരോരുത്തരിലും ഭീതി പരത്തി  സാമൂഹിക വ്യാപനം തുടരുകയാണ്. ഈ സാംക്രമിക രോഗത്തിന്റെ പടര്‍ച്ചയുടെ പരിണിത ഫലങ്ങള്‍ ഗള്‍ഫ് മേഖലകളെയും പിടിച്ചുലച്ചിരിക്കുകയാണ്. ആകസ്മികമായി വന്നു ചേര്‍ന്ന
പ്രതിസന്ധികളുടെ കനല്‍വഴികളില്‍ പകച്ചു പോവുകയാണ് നമ്മളില്‍ പലരും.

ഇവിടെ വിഷയമാകുന്നത് അതൊന്നുമല്ല. പ്രവാസി എന്ന നിലയില്‍ ഈ സാഹചര്യങ്ങളെ നേരിടാനും, വെല്ലുവിളികളെ മറികടക്കാനും നാം പ്രാപ്തരാണോ എന്നതാണ്. ഇത് തിരിച്ചറിയാന്‍ ഒരല്‍പ്പം ഫ്ലാഷ് ബാക്ക് അനിവാര്യമാണെന്ന് തോന്നുന്നു.

പ്രതീക്ഷകളുടെ പ്രവാസാരംഭം

ജന്മദേശത്തിന്റെ കരുതലില്‍ നിന്നും, ഉറ്റവരുടെയും ഉടയവരുടെയും സ്നേഹ വലയത്തില്‍ നിന്നുമെല്ലാമകന്ന്, ജീവിതത്തിന്റെ പച്ചപ്പ് തേടി പ്രവാസ ഭൂമികയിലേക്ക് കടല്‍ കടന്നെത്തിയവരാണ് നാം പ്രവാസികള്‍.

സ്വന്തം ബൈക്ക് വിറ്റു വാങ്ങിയ പുതിയ വസ്ത്രങ്ങളും ഷൂസുമെല്ലാമണിഞ്ഞ് ,സോപ്പും, ബ്രഷും, തോര്‍ത്തും, കൈലിയും, കാച്ചിയ എണ്ണയും, ഉണ്ണിയപ്പവും, ചിപ്സും, ഹലുവയും, അച്ചാറുമെല്ലാമടങ്ങിയ പെട്ടിയും കെട്ടി, കയ്യില്‍ പാസ്പോര്‍ട്ടും, ടിക്കറ്റും വിസയുമായി നമ്മുടെ ആദ്യത്തെ വിമാനയാത്രക്കുളള പുറപ്പാട്..

തട്ടത്തിന്റെ കോന്തല കൊണ്ട് കണ്ണീര് തുടച്ചു കൊണ്ടിരുന്ന ഉമ്മാന്റെ നെറ്റിയിലൊരു മുത്തവും കൊടുത്ത്, വിരഹങ്ങളെല്ലാം ഉള്ളിലൊതുക്കി മൗന പ്രാര്‍ത്ഥനയിലായിരുന്ന വാപ്പാനെയൊന്ന് നെഞ്ചോട് ചേര്‍ത്ത്, കൂടെപ്പിറപ്പുകളോടും കൂട്ടുകാരോടുമെല്ലാം യാത്ര പറഞ്ഞ്, എല്ലാ ആശങ്കകള്‍ക്കുമൊടുവില്‍ പ്രത്യാശയുടെ ചിറകിലേറിയാണ് ഈ മണലാരിണ്യത്തില്‍ നാം ആദ്യമായി പറന്നിറങ്ങിയത്.

പുതിയ പ്രതീക്ഷകളും പഴയ ഓര്‍മ്മകളുമായി അന്നുമുതല്‍ പ്രാരംഭം കുറിച്ച  പ്രവാസത്തിന്റെ നിതാന്തമായ ഈ പ്രയാണത്തില്‍, നാളിതുവരെയായി  നാം അഭിമുഖീകരിക്കേണ്ടി വന്ന വൈകാരികമായ  മുഹൂര്‍ത്തങ്ങള്‍, തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍, അതിജീവനത്തിന്റെ ഈ കാലഘട്ടത്തിലൂടെ നമുക്ക് വീണ്ടുമൊരു യാത്രയാകാം.

അതിജീവനത്തിന്റെ നാള്‍വഴികള്‍

ജോലിയില്ലാതെ സുഹൃത്തുക്കളുടെയോ, ബന്ധുക്കളുടെയോ റൂമുകളില്‍ അവരുടെ കനിവില്‍ കഴിഞ്ഞ നാളുകളില്‍ നാം സ്വായത്തമാക്കിയ ക്ഷമാശീലം, കത്തിയെരിയുന്ന വെയിലിനെ  പോലും വക വെക്കാതെ ജോലി അന്വേഷിച്ചു നടന്ന നാളുകളില്‍ നാം പ്രകടമാക്കിയ ആ ആത്മവിശ്വാസം, അവസാനം കിട്ടിയ ജോലി സ്ഥിരപ്പെടുത്താന്‍ വേണ്ടി കൂടെ ജോലി ചെയ്യുന്നവരുടെ വീമ്പു പറച്ചിലും പാരവെപ്പുമെല്ലാം അതിജീവിച്ച്  നാമവിടെ കാണിച്ച  ആ പോസിറ്റീവ് മനോഭാവവും, പ്രായോഗിക സമീപനവും.

കല്ല്യാണം കഴിഞ്ഞ് പ്രണയ മുഖരിതമായ മധുവിധുവിന്റെ മാധുര്യം അനുഭവിച്ചറിയുന്നതിന്  മുമ്പെ, വാതിലിന് പിന്നില്‍ വിതുമ്പി നിന്നിരുന്ന പ്രിയതമയെ പിരിഞ്ഞ് പോരാന്‍ നേരത്ത് നമുക്ക്  കൂട്ടായ ആ  മനക്കരുത്ത്.

സ്വന്തം പൊന്നോമനകളുടെ കളിക്കൊഞ്ചലുകള്‍ കണ്ടു പൂതി തീരുന്നതിന് മുമ്പെ, ഉറങ്ങിക്കിടക്കുന്ന അവരുടെ കവിളത്തൊരുമ്മയും വെച്ച്.. പാസ്പോര്‍ട്ടും പെട്ടിയുമെടുത്ത് എയര്‍പ്പോര്‍ട്ടിലേക്കുളള വണ്ടിയില്‍ കയറിയിരുന്നതോര്‍മ്മയില്ലേ? അന്നു നാമനുഭവിച്ച മനോവ്യഥയെ കടിച്ചമര്‍ത്താന്‍ സഹായിച്ച ആ സഹനശക്തി.

അസുഖമായി കിടക്കുന്ന മാതാ പിതാക്കള്‍ക്ക് അവരാഗ്രഹിക്കുന്ന സാമീപ്യം നല്‍കാനാവാതെ, ഇനിയെന്നെങ്കിലും കാണാനാകുമോ എന്ന് നിശ്ചയവുമില്ലാതെ അവരോട് യാത്ര പറയുമ്പോള്‍ നമുക്ക് കരുത്തായ ആ ശുഭപ്രതീക്ഷ.

പെങ്ങളുടെ കല്ല്യാണത്തിനു കൂടാനാവാതെ ഫേസ്ബുക്ക് ലൈവില്‍ ചടങ്ങുകള്‍ കണ്ട് ആശ്വാസമടയുമ്പോള്‍ നാം കാണിച്ച ആ പക്വത. കടം വീട്ടാന്‍ വേണ്ടി വാര്‍ഷിക ലീവ് പോലും വേണ്ടെന്ന് വെച്ച് ഓവര്‍ ടൈം ഡ്യൂട്ടിയെടുക്കാന്‍ നമ്മെ പ്രേരിപ്പിച്ച  ആ കഠിനാദ്ധ്വാനശീലം. പ്രവാസത്തിന്റെ ചൂടും ചൂരുമറിഞ്ഞ് നാം നേടിയെടുത്ത ഏറ്റവും വിലപ്പെട്ട സമ്പാദ്യങ്ങളാണിതെല്ലാം.

പ്രവാസാനുഭവങ്ങള്‍ കരുത്താകണം

വര്‍ഷങ്ങള്‍ നീണ്ട സവിശേഷമായ പ്രവാസാനുഭവങ്ങളിലൂടെ  നാം ആര്‍ജ്ജിച്ചെടുത്ത ആ ആത്മധൈര്യവും, ആത്മവിശ്വാസവും, സഹനശക്തിയും, ക്ഷമയും,ശുഭ പ്രതീക്ഷയും, ഏത് സാഹചര്യങ്ങളുമായും ഇണങ്ങിച്ചേരാനുളള കഴിവുമെല്ലാം, ഏറ്റവും നല്ല രീതിയില്‍ പ്രകടമാക്കേണ്ട നിര്‍ണ്ണായകമായ ദിനരാത്രങ്ങളിലൂടെയാണ്  നാമേവരും കടന്നു പോകുന്നത്.

നമുക്കു മുന്നില്‍ പ്രതിസന്ധികള്‍ നിറഞ്ഞു നിന്നേക്കാം. കോവിഡ് ഭയം, തൊഴില്‍ പരമായ അനിശ്ചിതത്വം, സാമൂഹികമായ അസന്തുലിതാവസ്ഥ, ആരോഗ്യപരമായ പ്രയാസങ്ങള്‍, മാനസിക പിരിമുറുക്കം, ഭാവിയെ കുറിച്ചുളള ആശങ്കകള്‍, സാമ്പത്തിക ഞെരുക്കം…എല്ലാം ഉള്ളിലൊതുക്കി നിസ്സഹയരായി, നിസ്സംഗതയോടെ ജീവിക്കുന്നവരാണ് നമ്മളില്‍ പലരും.

പ്രശ്നങ്ങള്‍ക്ക് നടുവിലും നമുക്കിപ്പോഴും സഹജമായ അനുഗ്രഹങ്ങള്‍ കൂടി തിരിച്ചറിയണം. യുദ്ധ ഭീഷണിയില്ല. മിസൈലുകള്‍ വന്നു പതിക്കുമെന്ന ഭയമില്ല. പട്ടാളക്കാരുടെ ബൂട്ടിന് ഇരയാകേണ്ടി വരില്ല. ലോക്ഡൗണിന്റെ മരവിപ്പിന് ജയിലറകളുടെ കാഠിന്യവുമില്ല. പൊരുതി  ജയിക്കാന്‍ ഒരു സമൂഹം തന്നെ കൂടെയുണ്ട് . KMCC പോലുള്ള സന്നദ്ധ സേവന  സംഘടനകളുടെ തണലുണ്ട്. സാധ്യമാകുന്ന രീതിയില്‍ ഇവിടങ്ങളിലെ ഗവണ്‍മെന്റിന്റെ പിന്തുണയുണ്ട്, നാട്ടിലെ നമ്മുടെ ഉറ്റവരുടെ പ്രാര്‍ത്ഥനയുമുണ്ട്.

ഇവിടെയാണ് നമ്മളിലെ പ്രവാസത്വം ഉണരേണ്ടത്. തളര്‍ന്ന മനസ്സുകള്‍ക്ക് പ്രശ്ന പരിഹാരം സാധ്യമാവില്ല. .
പരീക്ഷണങ്ങളുടെ തീച്ചൂളകളില്‍ നിന്നും കൂടുതല്‍ മനക്കരുത്തോടെ  ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ നമുക്കാകണം. പ്രതിസന്ധികളില്‍ തോറ്റു മടങ്ങാതെ, പ്രതീക്ഷകളോടെ ജയിച്ചു മുന്നേറാനാവട്ടെ നമ്മുടെ പരിശ്രമങ്ങള്‍.

തീര്‍ച്ചയായും ഞെരുക്കത്തോടൊപ്പം എളുപ്പവുമുണ്ടെന്ന ഖുര്‍ആനിക വചനം നമുക്ക് കരുത്താകണം. അടഞ്ഞ വാതിലുകളും നഷ്ടപ്പെടുന്ന അവസരങ്ങളും ദിശാ മാറ്റത്തിന്റെ ഒരു സൂചികയായി നാം കണക്കാക്കണം. അനിവാര്യമായ മാറ്റങ്ങളിലൂടെ പുതിയ അവസരങ്ങള്‍ നമുക്കനുകൂലമാക്കാനും നാം പ്രയത്നിക്കണം.

കുടുംബത്തിന്റെ അത്താണിയായി,നാടിന്റെ സമ്പത്തായി,നിര്‍ധനര്‍ക്കൊരു കൈത്താങ്ങായി ,കാതങ്ങള്‍ ഇനിയും നമുക്ക് താണ്ടാനുണ്ട്. അനാഥ  മന്ദിരങ്ങള്‍ മുതല്‍ ധര്‍മ്മ സ്ഥാപനങ്ങള്‍ വരെ നമ്മളില്‍ വലിയ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നവരാണ്. നമ്മുടെ വിജയപരാജയങ്ങള്‍ അവരുടേതുകൂടിയാണ്. തകരാതെ തളരാതെ നാമവര്‍ക്ക് തണലാകുക തന്നെ വേണം.

Related Blogs