'കേരളത്തില്‍ എംപിയെ ലഭിച്ചതിലൂടെ ഇപ്പോ ശരിയാക്കുമെന്ന് പറഞ്ഞവരുടെ പൊള്ളത്തരം ബജറ്റിലൂടെ പുറത്തായി'

  • 23/07/2024

കേരളം ഉന്നയിച്ച അവശ്യ പദ്ധതികളോടുപോലും മുഖം തിരിച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച യുണിയന്‍ ബജറ്റെന്ന് സിപിഎം.സംസ്ഥാനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധ സമാനമായ അവഗണന ശക്തമായി തുടരുന്നുമെന്ന പ്രഖ്യാപനം തന്നെയാണിതെന്ന് സിപിഎം പ്രസ്താവനയില്‍ വ്യക്തമാക്കി.

ബജറ്റിന്റെ ലക്ഷ്യങ്ങള്‍ എന്ന് പറഞ്ഞ് വിശദമാക്കിയിട്ടുള്ള കാര്യങ്ങളിലടക്കം കേരളം പോലുള്ള സംസ്ഥാനങ്ങള്‍ വന്നിട്ടുപോലുമില്ല. അതേസമയം സ്വന്തം കസേര ഉറപ്പിച്ചു നിര്‍ത്താനായി ചില സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കിയിട്ടുമുണ്ട്. മറ്റേതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് പണം അനുവദിക്കുന്നതിനോട് എതിര്‍പ്പില്ല. പക്ഷെ, കേരളത്തോട് തുടര്‍ച്ചയായി കാണിക്കുന്ന രണ്ടാനമ്മ നയം ഇവിടുത്തെ ജനജീവിതം ദുസഹമാക്കുമെന്ന കാര്യം ഏവരും ഓര്‍ക്കേണ്ടതുണ്ട്. ഒറ്റക്കെട്ടായി തന്നെ കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനാകണം.

കേരളത്തില്‍ നിന്ന് ബിജെപിക്ക് ലോക്സഭാംഗത്തെ ലഭിച്ചതോടെ എല്ലാകാര്യങ്ങളും ഇപ്പോള്‍ ശരിയാക്കുമെന്ന് പറഞ്ഞ് വാഗ്ദാനങ്ങള്‍ ചൊരിഞ്ഞവരുടെ പൊള്ളത്തരവും ബജറ്റിലൂടെ പുറത്തായി. കേരളത്തെ ഒരു കാര്യത്തിലും പരിഗണിക്കില്ലയെന്ന പരമ്ബരാഗത നിലപാട് തന്നെയാണ് കേന്ദ്രം തുടരുന്നത്.സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ തയ്യാറായിട്ടുപോലും എയിംസ് പരിഗണിച്ചില്ല.

ഏതെങ്കിലും വിധത്തിലുള്ള തര്‍ക്കം കേരളം ഇക്കാര്യത്തില്‍ ഉന്നയിച്ചിട്ടില്ല. എയിംസ് ആവശ്യമാണെന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന സ്ഥിതിയാണ് കേരളത്തില്‍. എന്നിട്ടും കേന്ദ്ര ബിജെപി സര്‍ക്കാര്‍ അത് തള്ളിക്കളഞ്ഞു. ബജറ്റിലെ അവഗണനയ്ക്കെതിരെ ജൂലൈ 24, 25 തീയ്യിതികളിലായി ലോക്കല്‍ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സിപിഎം പ്രസ്താവനയില്‍ അറിയിച്ചു.

Related News