'പെന്‍സില്‍ എടുക്കുന്നത് പോലും വ്യായാമം, ഗുരുത്വാകര്‍ഷണത്തോട് പൊരുത്തപ്പെടാന്‍ പ്രയാസം'; തിരികെ വരാന്‍ തയ്യാറെടുത്ത് സുനിത വില്യംസ്

  • 15/02/2025

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരികെ ഭൂമിയിലേയ്‌ക്കെത്താനുള്ള തയ്യാറെടുപ്പിലാണ് സുനിത വില്യംസ്. ഭൂമിയിലെത്തിയാല്‍ ഗുരുത്വാകര്‍ഷണത്തോട് പൊരുത്തപ്പെടുക എന്നതാണ് പ്രധാന വെല്ലുവിളി. 

എട്ട് മാസത്തിലധികം മൈക്രോഗ്രാവിറ്റിയില്‍ ജീവിച്ച്‌ തിരികെ ഭൂമിയിലെത്തുമ്ബോള്‍ കാര്യമായ ശാരീരിക മാറ്റങ്ങള്‍ ഉണ്ടാകും. മാസങ്ങളോളം ഭാരമില്ലായ്മയില്‍ ജീവിച്ചതിന് ശേഷം ഗുരുത്വാകര്‍ഷണത്തെ നേരിടാന്‍ പ്രത്യേക പരിശീലനം ആവശ്യമാണ്. ഗുരുത്വാകര്‍ഷണം ശരിക്കും ബുദ്ധിമുട്ടേറിയതാണ്. തിരിച്ചുവരുമ്ബോള്‍ ശരിക്ക് ഞങ്ങള്‍ക്ക് തോന്നുന്നത് ആ കാര്യം മാത്രമാണ്. പെന്‍സില്‍ ഉയര്‍ത്തുന്നതുപോലും വ്യായാമമായി തോന്നുമെന്നും സുനിതയ്‌ക്കൊപ്പമുള്ള ബഹിരാകാശ യാത്രികന്‍ ബുച്ച്‌ വില്‍മോര്‍ പറഞ്ഞു.

ഗുരുത്വാകര്‍ഷണത്തിലേയ്‌ക്കെത്തുമ്ബോള്‍ പെട്ടെന്നുള്ള മാറ്റം അസ്വസ്ഥതയ്്ക്കും ഭാരക്കുറവിനും കാരണമാകും. പൊരുത്തപ്പെടാന്‍ അല്‍പ്പം ബുദ്ധിമുട്ടായിരിക്കുമെന്ന് സുനിത വില്യംസും പറഞ്ഞു. മൈക്രോഗ്രാവിറ്റിയില്‍ ദീര്‍ഘനേരം താമസിക്കുന്നത് പേശികളുടെ ക്ഷയം, അസ്ഥികള്‍ക്ക് ബലക്കുറവ് എന്നിവയുള്‍പ്പെടെ വിവിധ ശാരീരിക മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. മാര്‍ച്ച്‌ 19ന് രണ്ട് ബഹിരാകാശ യാത്രികരേയും സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ ബഹികാരാശ പേടകത്തില്‍ തിരികെ ഭൂമിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related News