മുൻ എംഎല്‍എയായ ലീഗ് നേതാവ് എംസി കമറുദ്ദീൻ വീണ്ടും ജയിലില്‍; അറസ്റ്റ് ഫാഷൻ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍; റിമാൻ്റില്‍

  • 15/02/2025

ഫാഷൻ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാവും മുൻ എംഎല്‍എയുമായ എം സി കമറുദ്ദീനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. കാസർഗോഡ് ചിത്താരി സ്വദേശികളായ സാബിറ , അഫ്സാന എന്നിവർ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. നിക്ഷേപമായി ഇരുവരില്‍ നിന്നും യഥാക്രമം 15 ലക്ഷം രൂപയും 22 ലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി 263 പേരുടെ പരാതികളാണ് ഫാഷൻ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പില്‍ ക്രൈം‍ബ്രാഞ്ച് എസ്പി പിപി സദാനന്ദൻ്റെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്. ഇതില്‍ 168 കേസുകള്‍ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നു. നിരവധി കേസുകളില്‍ കുറ്റപത്രം ഇതിനോടകം സമർപ്പിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കളടക്കം നേരത്തെ കണ്ടുകെട്ടിയിരുന്നു.

സംഭവത്തില്‍ നേരത്തെ എംസി കമറുദ്ദീൻ അറസ്റ്റിലാവുകയും 93 ദിവസം ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ ഇദ്ദേഹം മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു. ഈ തട്ടിപ്പ് വൻ വിവാദമായതോടെയാണ് ഇദ്ദേഹത്തിന് എംഎല്‍എ സ്ഥാനം നഷ്ടമായത്.

Related News