'സ്ത്രീകള്‍ക്ക് യാത്ര പോകാൻ ഭര്‍ത്താവ് അല്ലെങ്കില്‍ പിതാവോ മകനോ കൂടെ വേണം'; സഖാഫിയെ ന്യായീകരിച്ച്‌ കാന്തപുരം

  • 22/02/2025

മണാലിയിലേക്ക് വിനോദയാത്ര പോയി വൈറലായ നബീസുമ്മയെ വിമർശിച്ച കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫിയെ ന്യായീകരിച്ച്‌ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഭർത്താവ് മരിച്ച സ്ത്രീകള്‍ വീട്ടിലിരിക്കണമെന്നായിരുന്നു ഇബ്രാഹിം സഖാഫിയുടെ പ്രസ്താവന. ഇതിനെ പിന്തുണച്ച്‌, സ്ത്രീകള്‍ക്ക് യാത്ര പോകാൻ ഭർത്താവ് അല്ലെങ്കില്‍ പിതാവോ മകനോ കൂടെ വേണം എന്നാണ് കാന്തപുരത്തിന്റെ പ്രതികരണം. ഒട്ടുമിക്ക ആളുകളും വിശ്വസ്തരായ ആളുകള്‍ക്കൊപ്പം വിടാനാകില്ലേ താല്‍പര്യപ്പെടുകയെന്നും കാന്തപുരം ചോദിച്ചു.

ഇക്കഴിഞ്ഞ ഡിസംബർ 11നാണ് നബീസുമ്മ മകള്‍ക്കൊപ്പം മണാലി കാണാൻ പോയത്- "ഞമ്മളെ ഫ്രണ്ട്സ് ഹാജറാ ഷഫിയാ നസീമാ സക്കീനാ നിങ്ങളൊക്കെ വീട്ടിലിരുന്നോ മക്കളേ. എന്താ രസം. ഇതാ ഇച്ചൂന്റെ കൂടെ വന്നിട്ട് അടിപൊളിയല്ലേ വന്നോളീ മക്കളേ" എന്ന നബീസുമ്മയുടെ മണാലി റീല്‍ വൈറലായിരുന്നു. നബീസുമ്മയുടെ സന്തോഷം സമൂഹ മാധ്യമങ്ങളിലാകെ തരംഗമായി. ആ വീഡിയോ കണ്ടവരുടെയെല്ലാം മനസ്സ് നിറഞ്ഞു.

അതിനിടയിലാണ് കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫി നഫീസുമ്മയുടെ യാത്രയെ അധിക്ഷേപിച്ച്‌ രംഗത്തെത്തിയത്- "25 വർഷം മുമ്ബ് ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്‌റും ചൊല്ലുന്നതിനു പകരം ഏതോ ഒരു അന്യ സ്റ്റേറ്റിലേക്ക് മഞ്ഞില്‍ കളിക്കാൻ പോയി. മഞ്ഞ് വാരിയിങ്ങനെ ഇടുകയാണ് മൂപ്പത്തി. ഇതാണ് പ്രശ്നം" എന്നായിരുന്നു പരാമർശം.

Related News