'മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍' എന്ന് വിളിച്ചത് അഹംഭാവം; ഇളനീരിനേക്കാള്‍ നല്ലതാണ് കള്ള്, ഗോവിന്ദൻ പറഞ്ഞത് മദ്യത്തെക്കുറിച്ച്‌: ഇപി ജയരാജൻ

  • 04/03/2025

പാർട്ടി പദവിയില്‍ പ്രായപരിധി ഇളവ് നല്‍കുന്നത് ഒരാള്‍ക്ക് വേണ്ടി മാത്രമെന്നത് ദുർവ്യാഖ്യാനമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. പ്രായപരിധി, ടേം വ്യവസ്ഥയില്‍ പാർട്ടി തീരുമാനമെടുക്കുന്നത് സാഹചര്യം അനുസരിച്ചാണ്. കൂടുതല്‍ യുവതീ -യുവാക്കള്‍ പാർട്ടിയുടെ നേതൃ രംഗത്തേക്ക് വരുന്നുണ്ട്. അവർക്ക് കൂടി പരിഗണന നല്‍കുകയെന്നതാണ് സിപിഎം നയമെന്നും ജയരാജൻ പറഞ്ഞു. കണ്ണൂർ അരോളിയിലെ വീട്ടില്‍ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിയമ സഭയില്‍ മുഖ്യമന്ത്രിയെ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് രമേശ് ചെന്നിത്തല വിളിച്ചത് അഹംഭാവമാണ്. അതിനൊന്നും മരുന്നില്ല. വി ഡി സതീശൻ പ്രതിപക്ഷ നേതാവാകാൻ കൊള്ളില്ലെന്ന് തോന്നിപ്പിക്കാൻ വേണ്ടിയാണ് ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത്. ഞാനാണ് പ്രമാണിയെന്ന് കോണ്‍ഗ്രസുകാരെ ധരിപ്പിക്കാനാണ് ഈ പരാമർശം നടത്തിയത്. മുഖ്യമന്ത്രിയെപ്പോലെ ആദരണീയനായ, പ്രായമുള്ള, ഉന്നതനായ നേതാവിനെ വിളിക്കുന്നത് അവരുടെ ഔചിത്യമാണ്. ഈ പ്രയോഗം സോണിയ ഗാന്ധിയുടെ അടുത്തും രാഹുല്‍ ഗാന്ധിയുടെ അടുത്തും പറയുമോയെന്നും ജയരാജൻ ചോദിച്ചു.

ആശാവർക്കർമാർ നടത്തുന്ന സമരങ്ങളോട് നല്ല വാക്കുകള്‍ കൊണ്ട് പ്രതികരിക്കുന്നതാണ് നല്ലത്. നേരത്തെ മുൻ മന്ത്രിയും സിപിഎം നേതാവുമായ എളമരം കരീം ആശവർക്കർമാരുടെ സമരത്തെ അധിക്ഷേപിച്ച്‌ സംസാരിച്ചിരുന്നു. അതിനെ പരാമർശിച്ചായിരുന്നു ഇപിയുടെ പ്രതികരണം. ആശ വർക്കർമാരുടെ താല്‍പര്യം സംരക്ഷിക്കാനുള്ള സമരമല്ല ഇപ്പോള്‍ നടക്കുന്നത്. വലതു പക്ഷ തീവ്രവാദ ശക്തികളാണ് സമരത്തിന് പിന്നില്‍. കലാപാഹ്വാനമാണ് നടത്തുന്നതെന്നും ഇത് നാടിനു ഗുണം ചെയ്യില്ലെന്നും ജയരാജൻ പറഞ്ഞു.

Related News