സംസ്ഥാനത്തെ യുവാക്കള്‍ പൊട്ടിത്തെറിക്കാൻ പോകുന്ന അഗ്നിപര്‍വതം പോലെയെന്ന് എകെ ആന്‍റണി; സര്‍ക്കാര്‍ കണ്ണുതുറക്കണം

  • 06/03/2025

കേരളത്തിലെ യുവാക്കള്‍ ഇന്ന് നേരിടുന്ന തൊഴില്‍,വരുമാനക്കുറവ് പ്രശ്നങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് കൊണ്ടു മാത്രം പരിഹരിക്കാൻ കഴിയില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി. തിരുവനന്തപുരത്ത് ജി കാര്‍ത്തികേയൻ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എകെ ആന്‍റണി. സംസ്ഥാനത്തെ യുവാക്കള്‍ പൊട്ടിത്തെറിക്കാൻ പോകുന്ന അഗ്നിപര്‍വതം പോലെയാണെന്നും എകെ ആന്‍റണി പറഞ്ഞു.

സ്വന്തം പാര്‍ട്ടി മാത്രം മതിയെന്ന് നിലപാട് മാറ്റി സര്‍ക്കാര്‍ ഉണര്‍ന്നില്ലെങ്കില്‍ വലിയ അപകടത്തിലേയ്ക്ക് പോകുമെന്നും എകെ ആന്‍റണി പറഞ്ഞു. ചെറുപ്പക്കാര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാൻ സര്‍ക്കാരിന് ഒരു പദ്ധതിയുമില്ല. സര്‍ക്കാര്‍ കണ്ണുതുറക്കണം. വാഗ്ദാനം നല്‍കി യുവാക്കളെ കബളിപ്പിച്ചാല്‍ വലിയ അപകടത്തിലേയ്ക്ക് പോകും. യുവാക്കള്‍ക്ക് ജോലിയുണ്ടെങ്കിലും ആവശ്യത്തിന് വരുമാനമില്ല.

എ.ഐയുടെ പ്രത്യാഘാതം കേരളത്തിലും ഉണ്ടായി തുടങ്ങിയിട്ടുണ്ട്. സ്വന്തം പാർട്ടി മാത്രം മതിയെന്ന നിലപാട് മാറ്റി സംസ്ഥാന സർക്കാർ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. കേരളത്തിലെ യുവാക്കള്‍ അരക്ഷിതാവസ്ഥയിലാണ്. കേരളത്തിലെ യുവാക്കള്‍ക്കും സുഖ സൗകര്യങ്ങള്‍ വേണം. അവര്‍ക്ക് നല്ല ജോലി ആവശ്യമുണ്ട്. ജോലിക്ക് അനുസരിച്ചുള്ള ശമ്ബളവും വേണം. ഇത് ലഭിക്കാത്തതിനാലാണ് യുവാക്കള്‍ പുറത്തേയ്ക്ക് പോകുന്നത്. എന്നാല്‍, അവിടെയും അവസരം കുറയുകയാണ്. യുവാക്കള്‍ക്ക് ദിശാബോധം നല്‍കിയെന്നതാണ് ജി കാർത്തികേയന്‍റെ ഏറ്റവും വലിയ സംഭാവന. കാർത്തികേയനെ ഒരിക്കലും വിസ്മരിക്കാനാവില്ല. നേരും നെറിയും പുലർത്തിയിരുന്ന സുഹൃത്താണെന്നും എകെ ആന്‍റണി പറഞ്ഞു.

Related News