ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ കുടലിന് മുറിവേറ്റു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗി മരിച്ചു

  • 12/03/2025

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെ ചികിത്സാപ്പിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി. പേരാമ്ബ്ര സ്വദേശിനി വിലാസിനി (57) ആണ് ഇന്നു പുലർച്ചെ മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ കുടലിനു മുറിവ് പറ്റിയെന്നും ഇതാണു മരണത്തിലേക്കെത്തിച്ചതെന്നുമാണു ബന്ധുക്കള്‍ പറയുന്നത്. 

ഗർഭപാത്രം നീക്കുന്നതിന് ഈ മാസം നാലിനാണ് വിലാസിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏഴിന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയ്ക്കിടെ കുടലിനു ചെറിയ മുറിവേറ്റെന്ന് ഡോക്ടർമാർ അറിയിച്ചു. തുന്നലുണ്ടെന്നും എന്നാല്‍ പേടിക്കേണ്ട കാര്യമില്ലെന്നുമാണ് അറിയിച്ചത്. എട്ടാം തീയതി വാർഡിലേക്കു മാറ്റി. ഞായാറാഴ്ച മുതല്‍ സാധാരണ ഭക്ഷണം നല്‍കാമെന്ന് അറിയിച്ചു.

എന്നാല്‍ സാധാരണ ഭക്ഷണം കഴിക്കാൻ തുടങ്ങിയതോടെ വയറുവേദന കൂടി. തുടർന്ന് ഐസിയുവിലേക്കു മാറ്റി. തിങ്കളാഴ്ച അണുബാധയുണ്ടായെന്നും ഉടൻ ശസ്ത്രക്രിയ വേണമെന്നും പറഞ്ഞു. ശസ്ത്രക്രിയ നടത്തിയെങ്കിലും ചൊവ്വാഴ്ചയോടെ ആരോഗ്യം വഷളായി. ഇന്നു പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍നിന്നു മറ്റൊരു ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനാല്‍ സാധിച്ചില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.

Related News