കുട്ടികള്‍ പഠിക്കുന്നില്ല, അമ്മ ഐപാഡുകള്‍ മാറ്റിവെച്ചു; പിന്നീട് നടന്നത് മാനസികമായി തളര്‍ത്തിയെന്ന് അമാന്‍ഡ

  • 14/04/2025

പെണ്‍മക്കളുടെ ഐപാഡുകള്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ മധ്യവയസ്കയെ പൊലീസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകളോളം ജയിലിലടച്ചു. യു.കെയില്‍ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. അമാന്‍ഡ ബ്രൗണ്‍ എന്ന ചരിത്രാധ്യാപികയ്ക്കാണ് അപ്രതീക്ഷിതമായി ഇങ്ങനെ ഒരു അനുഭവം ഉണ്ടായത്. അറസ്റ്റിനെ തുടര്‍ന്ന് മാനസികമായി തളര്‍ന്നെന്ന് അമാന്‍ഡ പ്രതികരിച്ചു. കുട്ടികള്‍ പഠിക്കാത്തതുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരു തര്‍ക്കത്തെ തുടര്‍ന്ന് അവരില്‍ നിന്ന് അമാന്‍ഡ ഐപാഡുകള്‍ മാറ്റിവെക്കുകയായിരുന്നു. ഏഴ്മണിക്കൂറുകളോളം ഇവര്‍ക്ക് സെല്ലില്‍ കഴിയേണ്ടി വന്നു.

എന്നാല്‍ ഒരു കുറ്റവാളിയോട് പെരുമാറുന്നത് പോലെയായിരുന്നു പൊലീസിന്‍റെ ഇടപെടല്‍ എന്ന് അമാന്‍ഡ പറയുന്നു. അമാന്‍ഡയുടെ 80 വയസുള്ള അമ്മയോടും പൊലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി എന്ന ആരോപണമുണ്ട്. പിന്നീട് അമാന്‍ഡയ്ക്ക് മക്കളുടെ കാര്യത്തില്‍ ഇടപെടാനും ഐപാഡുകള്‍ മാറ്റിവെക്കാനുമുള്ള അവകാശവും ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍ ആമാന്‍ഡയോട് മാപ്പുപറയാന്‍ അവര്‍ തയ്യാറായില്ല. 

ഇവരുടെ കുടുംബവുമായി ബന്ധമുള്ള 40 കാരനാണ് ഐപാഡുകള്‍ കാണാനില്ലെന്ന് ആരോപിച്ച്‌ പരാതി നല‍കിയത്. തുടര്‍ന്ന് പൊലീസെത്തി അമാന്‍ഡയെ ചോദ്യം ചെയ്തു. എന്നാല്‍ സംഭവത്തെ പറ്റി അറിയില്ല എന്നാണ് അമാന്‍ഡ പ്രതികരിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്.

Related News