ഗൾഫ് രാജ്യങ്ങളെയും വിശ്വാസത്തിലെടുത്തായിരിക്കും ഇനി ഇറാനുമായി ചർച്ച; അമേരിക്ക

  • 14/02/2021

വാഷിംഗ്‌ടൺ: ആണവ കരാർ സംബന്ധിച്ച് ഇറാനുമായുള്ള തുടർ ചർച്ചകൾ ഉടനില്ലെന്ന് അമേരിക്ക. ഇനി സൗദി അറേബ്യ ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങളെയും വിശ്വാസത്തിലെടുത്തായിരിക്കും ചർച്ച നടത്തുക എന്ന് അമേരിക്ക പറഞ്ഞു. ഗൾഫ് സുരക്ഷക്ക് ദോഷം ചെയ്യുന്ന നടപടികൾ ഉണ്ടാകില്ലെന്നും ബൈഡൻ ഭരണകൂടം വ്യക്തമാക്കിട്ടുണ്ട്. 

ഇറാനു മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കില്ലെന്നാണ് ബൈഡൻ ഭരണകൂടം കഴിഞ്ഞ ദിവസം അറിയിച്ചത്. അതേസമയം യെമൻ യുദ്ധം ഉടനടി അവസാനിപ്പിക്കാൻ അമേരിക്ക ഗൾഫ് രാജ്യങ്ങളുടെ സഹകരണം തേടി. 

യുറേനിയം സമ്പുഷ്ടീകരണതോത് ഉയർത്തിയ നടപടി ഇറാൻ ഉപേക്ഷിക്കാതെ ചർച്ചക്കില്ലെന്നും യു.എസ് നേൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ ഗൾഫ് രാജ്യങ്ങൾ സ്വാഗതം ചെയ്യുകയാണ്. ജി.സി.സി രാജ്യങ്ങളുടെ പിന്തുണയില്ലാതെ ഇറാനുമായി ആശയവിനിമയം ഉണ്ടാകില്ലെന്ന സൂചനയും ബൈഡൻ ഭരണകൂടം നൽകുന്നുണ്ട്. ഇറാൻ, യെമൻ വിഷയത്തിൽ ഗൾഫ് രാജ്യങ്ങളുമായി ബൈഡൻ ഭരണകൂടം തിരക്കിട്ട ആശയവിനിമയവും ആരംഭിച്ചിട്ടുണ്ട്.

2015ൽ ഒപ്പുവെച്ച ആണവ കരാറിൽ നിന്നു 2018ൽ ട്രംപ് പിൻവാങ്ങിയതിനെ പിന്തുണക്കുകയായിരുന്നു മിക്ക ഗൾഫ് രാജ്യങ്ങളും. ആണവ പദ്ധതിക്കൊപ്പം ഇറാെൻറെ ബാലിസ്റ്റിക് മിസൈൽ പദ്ധതിയും ഗൾഫ് സുരക്ഷക്ക് വെല്ലുവിളിയാണെന്ന നിലപാടാണ് ജി.സി.സി നേതൃത്വത്തിനുള്ളത്. ഇറാനുമായുള്ള ഭാവി ചർച്ചകളിൽ തങ്ങളെ കൂടി പങ്കുചേർക്കണം എന്ന ആവശ്യവും ജി.സി.സി മുന്നോട്ടു വെച്ചിരുന്നു. എന്നാൽ വൻശക്തി രാജ്യങ്ങളുമായല്ലാതെ പുതുതായി ആരുമായും ചർച്ചക്കൊരുക്കമല്ല എന്നാണ് ഇറാൻ വ്യക്തമാക്കിയത്.

യെമനിൽ സമാധാനം തിരികെ കൊണ്ടുവരാൻ ജി.സി.സി നേതൃത്വം സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാൽ ഹൂത്തികളുടെ മിസൈൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ സൗദി സഖ്യസേനക്ക് യുദ്ധം അവസാനിപ്പിക്കാൻ എളുപ്പമായിരിക്കില്ലെന്നാണ് വിലയിരുത്തൽ.

Related News